നിലമ്പൂര്‍: നിലമ്പൂര്‍ തേക്കിന്റെ തലയെടുപ്പുമായി മൂന്നര പതിറ്റാണ്ടോളം നിലമ്പൂരിന്റെ എം.എല്‍.എയായിരുന്ന ആര്യാടന്‍ മുഹമ്മദിന്റെ ഖബറിടത്തില്‍ പ്രാര്‍ഥനകളോടെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന്റെ പ്രചാരണത്തിന് വൈകാരിക തുടക്കം. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവസാന നിമിഷം വരെ ഉയര്‍ന്ന പേരുകാരനായ മലപ്പുറം ഡി.സി.സി പ്രസിഡന്റ് വി.എസ് ജോയിക്കും മുസ്ലീം ലീഗ് കോണ്‍ഗ്രസ് നേതാക്കള്‍ക്കുമൊപ്പമാണ് ഷൗക്കത്ത് മുക്കട്ട വലിയ പള്ളിയിലെ ആര്യാടന്റെ ഖബറിടത്തിലെത്തിയത്.
പ്രിയ പിതാവിന്റെ ഖബറിടത്തില്‍ പ്രാര്‍ത്ഥനകളുമായി മുട്ടുകുത്തി തലകുനിച്ച് ഷൗക്കത്ത് വിതുമ്പി. വി.എസ് ജോയിയും ജില്ലാ പഞ്ചാത്ത് വൈസ് പ്രസിഡന്റും ലീഗ് നേതാവുമായി ഇസ്മയില്‍ മൂത്തേടവും ഷൗക്കത്തിനെ ചേര്‍ത്ത് പിടിച്ച് ആശ്വസിപ്പിച്ചു. നിലമ്പൂര്‍ തിരിച്ചു പിടിക്കുക എന്ന ആര്യാടന്‍ സാറിന്റെയും പ്രകാശേട്ടന്റെയും സ്വപ്‌നം പൂര്‍ത്തീകരിക്കുമെന്ന് വി.എസ് ജോയി പറഞ്ഞു. ആര്യാടന്‍ ഷൗക്കത്തിന് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതോടെ ഒരു കൈയ്യും മെയ്യുമായി വിജയത്തിനായി ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുമെന്നും വ്യക്തമാക്കി.
പിതാവ് ചെയ്ത് വെച്ച കാര്യങ്ങൾ പൂര്‍ത്തീകരിക്കാനാണ് വോട്ട് ചേദിക്കുന്നതെന്ന് ഷൗക്കത്ത് പറഞ്ഞു. ചാലിയാര്‍ പുഴയും കൈവഴികളും അതിരിട്ട് ചെറിയ തുരുത്തുകളായിരുന്ന നിലമ്പൂരിലെ പഞ്ചായത്തുകളെ പാലങ്ങളും റോഡുകളും ഉണ്ടാക്കി വികസനമെത്തിച്ചത് പിതാവാണ്. കഴിഞ്ഞ 9 വര്‍ഷം വികസന മുരടിപ്പാണ് നിലമ്പൂരില്‍, അതിന് മാറ്റം വരണം. മലയോര ജനത വന്യജീവികളുടെ ആക്രമണത്തില്‍ ജീവനും കൃഷിയും നഷ്ടപ്പെട്ട് നരകതുല്യമായ അവസ്ഥയിലാണ്.
അവരുടെ ദുരിതങ്ങള്‍ക്ക് പരിഹാരം കാണണം. ആദിവാസികളടക്കമുള്ളവരുടെ പ്രയാസങ്ങള്‍ പരിഹരിക്കാനുള്ള പരിശ്രമങ്ങള്‍ നടത്തുമെന്നും പറഞ്ഞു. എടക്കര ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസിലെ മുന്‍ ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശിന്റെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. നിലമ്പൂര്‍ ലിറ്റില്‍ ഫ്‌ളവര്‍ ഫൊറോന ചര്‍ച്ച്, ചന്തക്കുന്ന് മാര്‍ത്തോമ്മ പള്ളി, ചുങ്കത്തറ എം.പി.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളില്‍ സന്ദര്‍ശിച്ച് അനുഗ്രഹം തേടി.
0 Comments