ആരാകും പുതിയ മാര്‍പാപ്പ? പാപ്പൽ കോൺക്ലേവിന് ഇന്ന് തുടക്കം

 



വത്തിക്കാൻ: പുതിയ മാർപാപ്പയെ തെരഞ്ഞെടുക്കാനുള്ള കർദ്ദിനാൾമാരുടെ കോൺക്ലേവിന് ഇന്ന് മുതൽ വത്തിക്കാനിലെ സിസ്റ്റൈൻ ചാപ്പലിൽ തുടക്കമാകും. 133 കർദിനാൾമാർക്കാണ് ഇത്തവണ പോപ്പിനെ തെരഞ്ഞെടുക്കാനുള്ള വോട്ടാവകാശം ഉള്ളത്. വത്തിക്കാൻ മുൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയത്രോ പരോളിനാകും കോൺക്ലേവിന്‍റെ അധ്യക്ഷൻ‍. യൂറോപ്പിൽ നിന്നും ഇറ്റലിയിൽനിന്നുമാണ് ഏറ്റവും കൂടുതല്‍ കര്‍ദിനാളുമാര്‍ ഉള്ളത്.

കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമീസ് ബാവ, കര്‍ദിനാള്‍ ജോര്‍ജ്ജ് കൂവക്കാട്, ഗോവ, ദാമന്‍ അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പ് ഫിലിപ്പ് നേരി, ഹൈദരാബാദ് അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പ് അന്തോണി പൂള എന്നിവരാണ് ഇന്ത്യയില്‍ നിന്ന് പങ്കെടുക്കുന്ന വോട്ടവകാശമുള്ള കര്‍ദിനാളുമാര്‍.

പുതിയ പോപ്പിനെ തെരഞ്ഞെടുക്കാൻ മൂന്നിൽ രണ്ട് ഭൂരിപക്ഷം വേണം. ഒരു റൗണ്ട് വോട്ടെടുപ്പ് പൂർത്തിയാകുമ്പോൾ സമവായം ആയില്ലെങ്കിൽ ആ ബാലറ്റുകൾ കത്തിക്കും. സിസ്റ്റൈൻ ചാപ്പലിന് മുകളിലുള്ള ചിമ്മിനിയിലൂടെ കറുത്ത പുക പുറത്തുവരും. ടെലിവിഷനിലും സെന്‍റ് പീറ്റേഴ്സ് സ്ക്വയറിൽ നിന്നും തെരഞ്ഞെടുപ്പ് വീക്ഷിക്കുന്നവർക്കുള്ള സന്ദേശമാണത്. മാർപാപ്പ തെരഞ്ഞെടുപ്പ് തുടരും എന്ന സന്ദേശം! ബാലറ്റുകൾക്കൊപ്പം പൊട്ടാസ്യം പെർക്ലോറേറ്റ്, ആന്താസിൻ, സൾഫർ എന്നിവ കൂടി കത്തിക്കുമ്പോഴാണ് കറുത്ത പുക വരുന്നത്.

മാർപാപ്പയെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ദിവസങ്ങളും ആഴ്ചകളും ചിലപ്പോൾ അതിലേറെയും നീണ്ടുപോയേക്കാം. അങ്ങനെ ചരിത്രവുമുണ്ട്. വോട്ടെടുപ്പിനൊടുവിൽ ഒരു കർദിനാളിന് മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിച്ചാൽ സിസ്റ്റൈൻ ചാപ്പലിലെ ചിമ്മിനിയിൽക്കൂടി വെളുത്ത പുക വരും. ലോകമെങ്ങും കാത്തിരിക്കുന്ന വിശ്വാസികൾക്ക് ആശ്വാസവും ആഹ്ളാദവും പ്രതീക്ഷയും പകരുന്ന നിമിഷം. അവസാനവോട്ടെടുപ്പിലെ ബാലറ്റുകൾ കത്തിക്കുന്നതിനൊപ്പം പൊട്ടാസ്യം ക്ലോറേറ്റ് ലാക്ടോസ്, ക്ലോറോഫോം റെസിൻ എന്നീ രാസവസ്തുക്കൾ കൂടി ചേർക്കുമ്പോഴാണ് വെളുത്ത പുക വരുന്നത്. ഇതിനുശേഷം പുതിയ മാർപാപ്പയെ ഔദ്യോഗികമായി പ്രഖ്യാപിക്കും.

Post a Comment

0 Comments