പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വർണ്ണം നഷ്ടമായ സംഭവം: മോഷണമെന്ന് എഫ്ഐആര്‍

 



തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വർണ്ണം നഷ്ടമായ സംഭവം മോഷണമെന്ന് പൊലീസ്. ഈ മാസം ഏഴാം തീയതിക്കും പത്താം തീയതിക്കുമിടയിലാണ് മോഷണം നടന്നത്. സംഭവത്തില്‍ ജീവനക്കാരെ പൊലീസ് ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ശാസ്ത്രീയ പരിശോധന ഫലം നിർണായകമെന്നും പൊലീസ് അറിയിച്ചു. കാണാതായതിനു പിന്നാലെ ക്ഷേത്രത്തിലെ മണൽപരപ്പിൽ നിന്നും സ്വർണം കണ്ടെടുത്തിരുന്നു.

ക്ഷേത്രത്തിൽ നിന്നും 13 പവന്റെ സ്വർണദണ്ഡ് കാണാതായ സംഭവത്തിൽ മോഷണശ്രമം നടന്നില്ലെന്നായിരുന്നു നേരത്തെ പൊലീസ് പറഞ്ഞിരുന്നത്.

സ്‌ട്രോങ് റൂമിൽ ബലംപ്രയോഗിച്ചുള്ള മോഷണം നടന്നിട്ടില്ലെന്നത് പരിശോധനയിൽ വ്യക്തമായിട്ടുണ്ടെന്ന് തിരുവനന്തപുരം ഡിസിപി നകുൽ രാജേന്ദ്ര ദേഷ്മുഖ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.107 ഗ്രാം സ്വർണം കാണാതായതിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരുന്നതിനിടെയാണ് ക്ഷേത്രത്തിലെ മണൽ പരപ്പിൽ നിന്ന് സ്വർണം ലഭിച്ചത്. സ്‌ട്രോങ് റൂമിന്റെ 30 മീറ്റർ അകലെ നിന്നാണ് സ്വർണം കണ്ടെടുത്തത്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് ക്ഷേത്രത്തിന്റെ ശ്രീകോവിൽ സ്വർണം പൂശാൻ വച്ചിരുന്ന 13.5 പവൻ സ്വർണം മോഷണം പോയത്. ക്ഷേത്രകവാടം നിർമിക്കാനായി സംഭാവന ലഭിച്ച സ്വർണ്ണമായിരുന്നു നഷ്ടപ്പെട്ടത്. സുരക്ഷാ വീഴ്ച സംഭവിച്ചതായി നേരത്തെ ജീവനക്കാർ മൊഴി നൽകിയിരുന്നു.

Post a Comment

0 Comments