ന്യൂഡൽഹി: എയർ ഇന്ത്യയുടെ ബോയിങ് 787 ഡ്രീംലൈനർ വിമാനങ്ങളിൽ നടത്തിയ പരിശോധനയിൽ കാര്യമായ സുരക്ഷാപ്രശ്നങ്ങളൊന്നും കണ്ടെത്തിയില്ലെന്ന് വ്യോമയാന ഡയറക്ടറേറ്റ് ജനറൽ (ഡിജിസിഎ). എയർ ഇന്ത്യയ്ക്ക് ഏറെ ആശ്വാസം പകരുന്നതാണ് ഡിജിസിഎയുടെ വിലയിരുത്തൽ. എയർ ഇന്ത്യയുടെ വിമാനങ്ങളും അതിന്റെ അറ്റകുറ്റപ്പണികളും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതായും ഡിജിസിഎ വിലയിരുത്തി.
അഹമ്മദാബാദ് വിമാനാപകടത്തിന്റെ പശ്ചാത്തലത്തിലാണ് എയർ ഇന്ത്യ ഉപയോഗിക്കുന്ന എല്ലാ ബോയിങ് 787–8/9 ഡ്രീംലൈനർ വിമാനങ്ങളിലും അധിക സുരക്ഷാ പരിശോധനയ്ക്ക് ഡിജിസിഎ നിർദേശം നൽകിയത്. അഹമ്മദാബാദിൽ അപകടത്തിൽപ്പെട്ടത് എയർ ഇന്ത്യയുടെ 787 ഡ്രീംലൈനർ വിമാനമാണ്. മൊത്തത്തിൽ 33 ഡ്രീംലൈനർ വിമാനങ്ങളാണ് എയർ ഇന്ത്യയ്ക്കുള്ളത്. മറ്റ് ഇന്ത്യൻ കമ്പനികൾക്ക് സ്വന്തം ഡ്രീംലൈനർ വിമാനങ്ങളില്ല.
33 എണ്ണത്തിൽ 26 എണ്ണത്തിന്റെ വിദഗ്ധ പരിശോധന ഇതുവരെ പൂർത്തിയാക്കി കഴിഞ്ഞു. നാളെ ഒരെണ്ണം കൂടി പൂർത്തിയാക്കും. നാല് വിമാനങ്ങൾ പരിശോധിച്ചുവരികയാണ്. സർവീസ് നടത്താത്ത രണ്ടെണ്ണം ഡൽഹിയിലുണ്ട്. ഇവ സർവീസിന് തയ്യാറാകുന്ന മുറയ്ക്ക് പരിശോധിക്കും. ഓപ്പറേഷൻസ്, ഗ്രൗണ്ട് ഹാൻഡ്‍ലിങ്, എൻജിനീയറിങ് വിഭാഗങ്ങൾ തമ്മിലുള്ള ഏകോപനം ഉറപ്പാക്കണമെന്നും സ്പെയർപാർട്സുകൾ ആവശ്യത്തിന് ലഭ്യമാക്കി സമയബന്ധിതമായ സർവീസുകൾ ഉറപ്പാക്കണമെന്നും ഡിജിസിഎ നിർദേശിച്ചു.

0 Comments