9 വർഷത്തിനിടെ കേരളത്തിൽ ഗർഭഛിദ്രത്തിൽ 76 ശതമാനം വർധനവെന്ന് റിപ്പോർട്ട്

 



തിരുവനന്തപുരം: കഴിഞ്ഞ 9 വ‍ർഷത്തിനിടെ കേരളത്തിൽ ഗർഭഛിദ്രത്തിന് വിധേയരാകുന്നവരിൽ വലിയ വർധനവെന്ന് റിപ്പോർട്ട്. 76 ശതമാനം വ‍ർധനവാണ് കേരളത്തിൽ ശർഭഛിദ്രത്തിന് വിധേയരാകുന്നവരിൽ വന്നിരിക്കുന്നതെന്നാണ് ഹെൽത്ത് മാനേജ്മെന്റ് ഇൻഫോർമേഷൻ സിസ്റ്റത്തെ ആസ്പദമാക്കി ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്. 2023-24 വർഷത്തിൽ കേരളത്തിൽ 30037 ഗർഭഛിദ്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 2014-15 വർഷത്തിൽ ഇത് 17025 ആയിരുന്നു. 2023-24 വ‍ർഷം സംസ്ഥാനത്തെ വിവിധ സ്വകാര്യ ആശുപത്രികളിലായി 21282 ഗർഭഛിദ്രമാണ് നടന്നിട്ടുള്ളത്. സർക്കാർ ആശുപത്രികളിൽ 8755 ഗ‍ർഭഛിദ്രമാണ് നടന്നിട്ടുള്ളത്. സ്വകാര്യ ആശുപത്രികളെ ആളുകൾ കൂടുതലായി ആശ്രയിക്കുന്നതിന്റ സൂചനയാണ് ഇതെന്നാണ് റിപ്പോർട്ട് വിശദമാക്കുന്നത്.

സ്വാഭാവിക ഗര്‍ഭഛിദ്രവും ബോധപൂര്‍വമായ ഗര്‍ഭഛിദ്രത്തിന്റെ കണക്കുകളും അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട്. 2023-24 ല്‍ സംസ്ഥാനത്ത് 20179 ബോധപൂര്‍വമായ ഗര്‍ഭഛിദ്രം നടത്തിയിട്ടുണ്ട്. 9858 സ്വാഭാവിക ഗര്‍ഭഛിദ്രമാണ് ഈ കാലയളവില്‍ നടത്തിയിട്ടുള്ളത്. 2014-15ൽ സർക്കാർ, സ്വകാര്യ ആശുപത്രികളില്‍ നടത്തിയിട്ടുള്ള ഗര്‍ഭഛിദ്രങ്ങളുടെ കണക്ക് ഏകദേശം തുല്യമായിരുന്നെന്നാണ് ഹെൽത്ത് മാനേജ്മെന്റ് ഇൻഫോർമേഷൻ സിസ്റ്റത്തിലെ കണക്കുകൾ വിശദമാക്കുന്നത്. 2015-2016 മുതല്‍ സ്വകാര്യ ആശുപത്രികളില്‍ ഉയര്‍ന്ന തോതിലുള്ള ഗ‍‍ർഭഛിദ്ര കേസുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 2015-16 മുതല്‍ 2024-25 വരെ കേരളത്തില്‍ ആകെ 197782 ഗര്‍ഭഛിദ്ര കേസുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ 67004 കേസുകള്‍ മാത്രമാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ നടന്നിട്ടുള്ളത്. ഈ കാലയളവില്‍ സ്വകാര്യ ആശുപത്രികളില്‍ 130778 കേസുകളാണ് രേഖപ്പെടുത്തപ്പെട്ടത്.

ബോധപൂര്‍വമായ ഗര്‍ഭഛിദ്രങ്ങളില്‍ ക്രമാനുഗതമായ വര്‍ധന ഉണ്ടായതായാണ് കണക്കുകൾ വിശദമാക്കുന്നത്. ഗര്‍ഭഛിദ്രത്തിനായി ആളുകൾ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുന്നതിലുണ്ടായ വര്‍ധനവില്‍ ആരോഗ്യ വിദഗ്ധര്‍ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. മികച്ച സൗകര്യങ്ങളും സ്വകാര്യതയെക്കുറിച്ചുള്ള ആശങ്കകളുമാണ് ആളുകളെ സർക്കാർ ആശുപത്രിയിൽ നിന്ന് അകറ്റുന്നതെന്നാണ് ആരോഗ്യ വിദഗ്ധർ നിരീക്ഷിക്കുന്നത്. എംടിപി ആക്ട് അനുസരിച്ച് 20-24 ആഴ്ച വരെ പ്രായമായ ഗ‍ർഭം അലസിപ്പിക്കാനാണ് ഇന്ത്യയിൽ അനുമതിയുള്ളത്. വലിയ രീതിയിൽ ആളുകളെത്തുന്ന സ‍ർക്കാർ ആശുപത്രിയിൽ സ്വകാര്യതയേക്കുറിച്ച് സ്ത്രീകൾക്ക് ആശങ്കയുണ്ടെന്നാണ് റിപ്പോർട്ട് വിശദമാക്കുന്നത്. ബോധപൂര്‍വമായ ഗര്‍ഭഛിദ്രത്തിന്റെ വർധനവ് സ്വന്തം ശരീരത്തിൽ സ്ത്രീകൾ അവരുടെ അവകാശങ്ങൾ തിരിച്ചറിയുന്നത് മൂലമുള്ള സ്ത്രീ ശാക്തീകരണത്തിന്റെ സൂചനയായാണ് ഗവേഷകർ നിരീക്ഷിക്കുന്നത്

Post a Comment

0 Comments