പത്തനംതിട്ട: നവജാതശിശുവിനെ അയൽപക്കത്തെ പുരയിടത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ കേസിൽ, അവിവാഹിതയായ അമ്മയെ പോലീസ് അറസ്റ്റുചെയ്തു. കുഞ്ഞിന്റെ മരണം കൊലപാതകമെന്ന് വ്യക്തമായതോടെയാണ് നടപടി. ഇലവുംതിട്ട പോലീസ് ഇൻസ്‌പെക്ടർ ടി.കെ. വിനോദ് കൃഷ്ണന്റെ നേതൃത്വത്തിലാണ് അറസ്റ്റുചെയ്തത്.ചൊവ്വാഴ്ചയാണ്, ആൾതാമസമില്ലാത്ത വീടിന്റെ പുരയിടത്തിൽ കുഞ്ഞിന്റെ മൃതദേഹം ചേമ്പിലയിൽ പൊതിഞ്ഞനിലയിൽ കണ്ടത്തിയത്. അന്ന് പുലർച്ചെ സ്വന്തം വീടിന്റെ ശൗചാലയത്തിൽ പ്രസവിച്ച യുവതി കുഞ്ഞിനെ അയൽപുരയിടത്തിൽ ഉപേക്ഷിക്കുകയായിരുന്നു.
യുവതിയെ മെഴുവേലിയിലെ വീട്ടിലും കുഞ്ഞിന്റെ മൃതദേഹംകിടന്ന പുരയിടത്തിലും എത്തിച്ച് തെളിവെടുത്തു. പ്രസവിച്ചയുടൻ കറിക്കത്തി ഉപയോഗിച്ചാണ് ഇവർതന്നെ പൊക്കിൾകൊടി മുറിച്ചത്. ഇൗ കത്തി കണ്ടെത്തി. കാമുകനിൽനിന്നാണ് ഗർഭം ധരിച്ചതെന്ന് പറഞ്ഞ യുവതി, ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ അറിയിച്ചതോടെ പോലീസ് തുടർനടപടികൾ ആരംഭിച്ചിട്ടുണ്ട്.
തലയ്ക്കുണ്ടായ ക്ഷതമാണ് കുഞ്ഞിന്റെ മരണത്തിന് കാരണമെന്ന് ഫൊറൻസിക് സർജൻ അറിയിച്ചതായി ജില്ലാ പോലീസ് മേധാവി പറഞ്ഞു. യുവതി ഗർഭിണിയാണെന്ന വിവരം വീട്ടുകാർ അറിഞ്ഞിരുന്നില്ല.
0 Comments