പത്തനംതിട്ട: രാവിലെ എട്ടേകാലിന് പോലീസ് തടഞ്ഞുനിർത്തി മെഷീനിൽ ഉൗതിച്ചപ്പോൾ സ്കൂൾബസ് ഡ്രൈവർ നല്ല കിക്ക്. പിടിച്ച് മാറ്റിനിർത്തിയപ്പോഴാണ് പിള്ളേരുടെ കാര്യം ഒാർത്തത്. ബസിലാണെങ്കിൽ നിറയെ കുട്ടികൾ. ചോദിച്ചപ്പോൾ സ്കൂളിൽ ചെന്നിട്ട് വീണ്ടും ട്രിപ്പ് പോകേണ്ട ബസാണെന്നും മനസ്സിലായി. പിന്നെ ഒട്ടും താമസിച്ചില്ല. പോലീസ് പരിശോധന സംഘത്തിലുണ്ടായിരുന്ന വിമുക്ത ഭടൻകൂടിയായ ഹോംഗാർഡ് ജയപ്രകാശ് ബസിന്റെ വളയം കൈയിലെടുത്തു.
കുട്ടികൾക്ക് മെഴുവേലിയിലേക്ക് കാക്കിയിട്ട മാമന്റെ ഡ്രൈവിങ്ങിൽ ഒരു അടിപൊളിയാത്ര. അതുകൊണ്ടും തീർന്നില്ല പ്രശ്നം. ബസ് സ്കൂളിൽ ചെന്നപ്പോൾ പകരം വിടാൻ ഡ്രൈവറില്ല. ജയപ്രകാശ് പോലീസിലെ മേലുദ്യോഗസ്ഥരെ വിളിച്ച് വിവരം പറഞ്ഞു. സഹായിക്കട്ടെ എന്നും ചോദിച്ചു. അവർ പച്ചക്കൊടി കാട്ടിയതോടെ ബസിന്റെ നാരങ്ങാനത്തെ ട്രിപ്പും ജയപ്രകാശ് തന്നെ ഒാടിച്ചു. അങ്ങനെ സ്കൂളുകാർക്കും കുട്ടികൾക്കും കിട്ടി സന്തോഷമുള്ളൊരു വെള്ളിയാഴ്ച.പത്തനംതിട്ട സെയ്ന്റ് പീറ്റേഴ്സ് ജങ്‌ഷനിലെ വാഹനപരിശോധനയ്ക്കിടെയാണ് സ്കൂൾ ബസ് ഡ്രൈവർ മെഴുവേലി കൊകോളത്തി തടത്തിൽ വീട്ടിൽ ലിബിൻ ചന്ദ്രൻ (36) ട്രാഫിക് പോലീസിന്റെ പിടിയിലായത്. ബ്രീത് അനലൈസർ ഉപയോഗിച്ചുള്ള പരിശോധനയിൽ ഇയാൾ മദ്യപിച്ചതായി കണ്ടെത്തി.
തുടർന്ന് എസ്ഐ അജി സാമുവലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇയാളെ കസ്റ്റഡിയിലെടുത്തു. ബസിൽ 12 കുട്ടികളും സഹായിയായ ജീവനക്കാരിയും ഉണ്ടായിരുന്നു. കുട്ടികളെ സ്കൂളിലാക്കണമെന്ന എസ്െഎയുടെ നിർദേശപ്രകാരം വിമുക്തഭടൻകൂടിയായ എസ്‌സിപിഒ ജയപ്രകാശാണ് തുടർന്ന് ബസ് ഓടിച്ചത്. ഇദ്ദേഹം ഒരു വർഷമായി പത്തനംതിട്ട ട്രാഫിക് എൻഫോഴ്സ്‌മെന്റ് യൂണിറ്റിൽ ജോലി നോക്കുകയാണ്.
0 Comments