ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം; എണ്ണവില കുതിക്കുന്നു

 


ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘര്‍ഷം ആഗോള എണ്ണ വിപണിയെയും സാരമായി ബാധിച്ചു. ജൂൺ 13 ന് ഇസ്രയേല്‍ ഇറാനെതിരെ ആദ്യ മിസൈലുകള്‍ വിക്ഷേപിച്ചതിനുശേഷം 13% ത്തിലധികം വര്‍ധനവാണ് എണ്ണവിലയില്‍ ഉണ്ടായത്. ജൂൺ 17ന് ബ്രെന്റ് ക്രൂഡ് ഓയില്‍ വില 4.4% ഉയര്‍ന്ന് ബാരലിന് 76.45 ഡോളറിലെത്തി.

ലോകത്തിലെ എണ്ണ വിതരണത്തിന്റെ ഏകദേശം 20% ഒഴുകുന്ന ഒരു നിര്‍ണായക സമുദ്ര പാതയാണ് ഹോര്‍മുസ് കടലിടുക്ക്. കടലിടുക്കിന്റെ വടക്കന്‍ തീരം ഇറാനിയന്‍ പ്രദേശമാണ്. ഈ കടലിടുക്ക് വഴിയുള്ള കപ്പല്‍ഗതാഗതം തടയുമെന്നും സമുദ്രപാത അടച്ചിടുമെന്നും കഴിഞ്ഞ ദിവസങ്ങളില്‍ ഇറാന്‍ ആവര്‍ത്തിച്ച് അറിയിച്ചിട്ടുണ്ട്. ഇറാന്‍ കപ്പല്‍ പാത അടച്ചിട്ടാല്‍ എണ്ണവില ബാരലിന് 200 മുതല്‍ 300 ഡോളര്‍ വരെ ഉയരുമെന്ന് ഇറാഖി വിദേശകാര്യ മന്ത്രി ഫുവാദ് ഹുസൈന്‍ മുന്നറിയിപ്പും നൽകിയിരുന്നു.

ഇതിനിടെ കഴിഞ്ഞ ദിവസം കടലിടുക്കില്‍ രണ്ട് എണ്ണ ടാങ്കറുകള്‍ കൂട്ടിയിടിച്ച് കപ്പലിന് തീപിടിച്ചെങ്കിലും എണ്ണ ചോര്‍ച്ച സംഭവിച്ചതായി റിപ്പോര്‍ട്ടില്ല. അഡാലിന്‍ എന്ന കപ്പലില്‍ നിന്ന് 24 പേരെ ഒഴിപ്പിച്ചതായി യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു. രണ്ടാമത്തെ ടാങ്കറായ ഫ്രണ്ട് ഈഗിളിന്റെ ഡെക്കില്‍ ഉണ്ടായ തീ അണച്ചതായി അതിലെ ജീവനക്കാരും അറിയിച്ചു. സംഘര്‍ഷങ്ങളുമായി ബന്ധമില്ലാത്ത അപകടമാണ് നടന്നതെന്ന് ബ്രിട്ടീഷ് സമുദ്ര സുരക്ഷാ നിരീക്ഷകന്‍ ആംബ്രി വിലയിരുത്തുകയും ചെയ്തു.

Post a Comment

0 Comments