ഗാസ: യുറോപ്യൻ പാർലമെന്റ് അംഗം റിമ ഹസ്സൻ, പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തൻബർഗ് ഉൾപ്പെടെ 12 പേരുമായി ഗാസ മുനമ്പിലേക്ക് പുറപ്പെട്ട മാഡ്‌ലീൻ കപ്പൽ ഇസ്രയേൽ തടഞ്ഞു. പുലർച്ചെ 2 മണിയോടെയാണ് പലസ്തീൻ അനുകൂല ഫ്രീഡം ഫ്ലോട്ടില കോയിലിഷൻ (എഫ്എഫ്‌സി) സംഘടിപ്പിച്ച യാത്ര ഇസ്രയേൽ കമാൻഡോകൾ തടഞ്ഞത്.
ഇസ്രയേലിന്റെ ഉപരോധം ലംഘിച്ച് ഗാസയിൽ കടക്കുകയെന്ന ലക്ഷ്യത്തോടെ പുറപ്പെട്ട കപ്പൽ തടയണമെന്ന് പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്സ് സൈന്യത്തിന് നിർദേശം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് സംഘത്തെ തടഞ്ഞുവച്ചത് സ്ഥിരീകരിച്ചുകൊണ്ടുള്ള വിവരങ്ങളും പുറത്തുവന്നത്. ലൈഫ് ജാക്കറ്റ് ഇട്ട് കൈകൾ ഉയർത്തി സംഘം കപ്പലിൽ ഇരിക്കുന്ന ചിത്രം റിമ ഹസ്സൻ ഉൾപ്പെടെയുള്ളവരുടെ എക്സിൽ പങ്കുവച്ചിട്ടുണ്ട്.
ഇസ്രയേലി ആക്രമണത്തിലും ഉപരോധത്തിലും ദുരിതത്തിലായ ഗാസയ്ക്ക് അവശ്യവസ്തുക്കളുമായി പോയതാണ് മാഡ്‌ലീൻ കപ്പൽ. മെഡിറ്ററേനിയൻ ദ്വീപ് ആയ സിസിലിയിലെ കാറ്റാനിയയിൽ നിന്ന് ജൂൺ ഒന്നിനാണ് കപ്പൽ പുറപ്പെട്ടത്. ഗാസയിൽ എത്തിച്ചേരാൻ എഫ്എഫ്സി നടത്തുന്ന രണ്ടാമത്തെ ശ്രമമാണിത്. ആദ്യ ദൗത്യം മാള്‍ട്ട തീരത്ത് ഡ്രോണ്‍ ആക്രമണത്തെത്തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്നു.

0 Comments