കോഴിക്കോട് യുഡിഎഫ് ഡെപ്യൂട്ടി മേയർ സ്ഥാനാർഥിയായി ഫാത്തിമ തഹ്‌ലിയ മത്സരിക്കും



കോഴിക്കോട് കോർപ്പറേഷനിൽ യുഡിഎഫ് ഡെപ്യൂട്ടി മേയർ സ്ഥാനാർഥിയായി ഫാത്തിമ തഹലീയ മത്സരിക്കും. എസ്.വി.മുഹമ്മദ് ഷമീൽ തങ്ങൾ കോർപ്പറേഷൻ പ്രതിപക്ഷ നേതാവാകും. സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ – കവിത അരുൺ. കൗൺസിൽ പാർട്ടി ലീഡർ – പി സക്കീർ എന്നിവരാണ് മറ്റ് സ്ഥലങ്ങളിൽ മത്സരിക്കുക.

കോഴിക്കോട് ​കോർപറേഷനിലെ കുറ്റിച്ചിറയിലാണ് മുസ്‍ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയും ഹരിത മുൻ നേതാവുമായ അഡ്വ. ഫാത്തിമ തഹ്‍ലിയ വൻ ലീഡിൽ വിജയം സ്വന്തമാക്കിയത്. എൽ.ഡി.എഫിലെ ഐഎൻഎൽ സ്ഥാനാർഥി വി.പി റഹിയാനത്തിനെയാണ് ഫാത്തിമ തോൽപ്പിച്ചത്.

ഇത്തവണ കോഴിക്കോട് കോര്‍പ്പറേഷനില്‍ 76 അംഗ കൗണ്‍സിലില്‍ എല്‍ഡിഎഫ് 35 യുഡിഎഫ് 28 എന്‍ഡിഎ 13 എന്നിങ്ങനെയാണ് സീറ്റ് നില. ആര്‍ക്കും കേവല ഭൂരിപക്ഷമില്ല. കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി എല്‍ഡിഎഫ് ഭരിക്കുന്ന കോര്‍പ്പറേഷനാണ് കോഴിക്കോട്. എല്‍ഡിഎഫ് 50, യുഡിഎഫ് 18, എന്‍ഡിഎ 7 എന്നിങ്ങനെയായിരുന്നു കഴിഞ്ഞ തവണത്തെ കക്ഷി നില.

അതേസമയം സിപിഐഎം ഏരിയാ കമ്മിറ്റിയംഗം ഒ സദാശിവനെ കോഴിക്കോട് മേയര്‍ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനം. ഇന്നലെ ചേര്‍ന്ന സിപിഎം ജില്ലാ കമ്മിറ്റി യോഗത്തില്‍ ഡോ. എസ് ജയശ്രീയെ ഡെപ്യൂട്ടി മേയര്‍ സ്ഥാനാര്‍ഥിയായി മത്സരിപ്പിക്കാനും തീരുമാനിച്ചു.

തടമ്പാട്ടുതാഴം ഡിവിഷനില്‍ നിന്നാണ് ഒ സദാശിവന്‍ ജയിച്ചത്. സിപിഎം കോഴിക്കോട് നോര്‍ത്ത് ഏരിയാ കമ്മിറ്റി അംഗമാണ് സദാശിവന്‍. കോട്ടൂളി ഡിവിഷനില്‍ നിന്നാണ് എസ് ജയശ്രീ വിജയിച്ചത്. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷയാണ് എസ് ജയശ്രീ.

Post a Comment

0 Comments