കേരളത്തെ തീവ്രവാദികളുടെ നാടായി ചിത്രീകരിക്കാൻ ബോധപൂർവ്വമായ ശ്രമങ്ങൾ നടക്കുന്ന കാലത്ത് വിവേകബുദ്ധിയോടെ സത്യം ഉയർത്തിപ്പിടിക്കാൻ ഓരോരുത്തരും ബാധ്യസ്ഥരാണെന്ന് മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. വിദ്വേഷം വിതയ്ക്കാനും മതനിരപേക്ഷ പാരമ്പര്യത്തെ തകർക്കാനും ലക്ഷ്യമിട്ടുള്ള ഇത്തരം ‘വിഷസൃഷ്ടികൾ’ക്കെതിരെ നിയമവഴികൾ തേടിയത് മാതൃകാപരമാണ്. മതേതരത്വത്തിന്റെയും സാഹോദര്യത്തിന്റെയും കേരള മാതൃകയെ തകർക്കാൻ ശ്രമിക്കുന്ന പ്രതിലോമ ശക്തികളെ ഒറ്റക്കെട്ടായി ചെറുക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
സിനിമയുടെ പ്രദർശനാനുമതി നൽകരുതെന്നും സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് ജസ്റ്റിസ് ബെച്ചു കുര്യൻ 15 ദിവസത്തെ ഇടക്കാല സ്റ്റേ അനുവദിച്ചത്. സിനിമ റിലീസ് ചെയ്യാനിരിക്കെയായിരുന്നു കോടതിയുടെ ഈ സുപ്രധാന ഇടപെടൽ. എന്നാൽ, ഈ സ്റ്റേ ഉത്തരവിനെതിരെ നിർമ്മാതാവ് വിപുൽ ഷാ നൽകിയ അപ്പീൽ പരിഗണിക്കാൻ ഹൈക്കോടതി ഇന്നലെ രാത്രി പ്രത്യേക സിറ്റിങ് നടത്തിയിരുന്നു. ജസ്റ്റിസ് സുശ്രുത് അരവിന്ദ് ധർമാധികാരി, ജസ്റ്റിസ് പി.വി. ബാലകൃഷ്ണൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വാദം പൂർത്തിയാക്കി വിധി പറയാനായി മാറ്റിയിരിക്കുകയാണ്.
0 Comments