തിരുവനന്തപുരം: നവ കേരള സർവേ റദ്ദാക്കിയ ഹൈക്കോടതി നടപടിക്കെതിരെ അപ്പീൽ നൽകുന്ന കാര്യം സർക്കാർ പരിഗണനയിൽ. എജിയുടെ അഭിപ്രായം കൂടി പരിഗണിച്ച ശേഷം ആയിരിക്കും അന്തിമ തീരുമാനമെടുക്കുക. എന്നാൽ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ അപ്പീലിൽ കൂടി തിരിച്ചടിയേറ്റാൽ അത് പ്രതിപക്ഷം വലിയ വിഷയമാക്കി ഉയർത്തും എന്ന ആശങ്ക പാർട്ടിയിലെ ഒരു വിഭാഗം പങ്കുവെക്കുന്നുണ്ട്.
സർക്കാരുകളുടെയും പത്തുവർഷത്തെ ഭരണത്തെ സംബന്ധിച്ച് ജനങ്ങളുടെ അഭിപ്രായം അറിയാൻ വേണ്ടിയാണ് നവ കേരള സർവ്വേ നടത്താൻ തീരുമാനിച്ചത്. പാർട്ടി മിഷനറി ആകെ ചലിപ്പിച്ച് ഇത് വേഗത്തിൽ പൂർത്തീകരിക്കാം എന്നായിരുന്നു സർക്കാരിൻ്റെ പ്രതീക്ഷ. 20 കോടിയോളം രൂപയാണ് ചെലവായി കണക്കാക്കിയത്. എന്നാൽ ഇത്രയും പണം ചെലവാക്കുന്നതിനെ ചോദ്യം ചെയ്തുകൊണ്ടാണ് ഹൈക്കോടതി നവ കേരള സർവേ റദ്ദ് ചെയ്തത്.
വിധി പകർപ്പ് പരിശോധിച്ച ശേഷം എജി സർക്കാരിന് ഈ വിഷയത്തിൽ നിയമോപദേശം നൽകും. നടപടിക്രമങ്ങളിലെ വീഴ്ച ഹൈക്കോടതി ചൂണ്ടിക്കാട്ടിയത് കൊണ്ട് അത് ശരിയാക്കുന്നതും സർക്കാർ ആലോചിക്കുന്നുണ്ട്. നിയമോപദേശം അനുകൂലമായി കിട്ടിയാൽ ഡിവിഷൻ ബഞ്ച് വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനാണ് സർക്കാരിന്റെ നീക്കം.

0 Comments