കണ്ടും മിണ്ടിയും അവർ ഇരുവരും; തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള മോഹൻലാലും പിണറായി വിജയനും തമ്മിലുള്ള സംഭാഷണം പുറത്തിറങ്ങി



തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി മോഹൻലാലും പിണറായി വിജയനും തമ്മിലുള്ള സംഭാഷണം 'കണ്ടും മിണ്ടിയും ഇരുവർ' പുറത്തിറങ്ങി. ജീവതത്തിൽ തെറ്റ് ചെയ്തിട്ടില്ലെന്നും പാർട്ടിക്ക് മാത്രം കീഴ്‌പ്പെട്ടാണ് ജീവിച്ചതെന്നുംപിണറായി വിജയൻ പറഞ്ഞു. എതിരായ വാർത്തകൾ കാര്യമാക്കാറില്ല.

എതിർപ്പ് ഉയർത്തുന്നവരോട് വിദ്വേഷമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അടിയന്തരാവസ്ഥാ കലത്ത് നേരിട്ട ലോക്കപ്പ് മർദനത്തെക്കുറിച്ചും മുഖ്യമന്ത്രി അഭിമുഖത്തിൽ തുറന്ന് പറഞ്ഞു. 'കാർക്കശ്യത്തിന്റെ പുറന്തോടിനുള്ളിൽ മറഞ്ഞിരിക്കുന്ന ഫലിത പ്രിയനായ ആസ്വാദകൻ' എന്നാണ് മോഹൻലാൽ പിണറായി വിജയനെ വിശേഷിപ്പിച്ചത്.

ആതിഥ്യമര്യാദ കാണിക്കുന്നതിൽ പിണറായി മാതൃകയാണെന്ന് മോഹനലാൽ. അമ്മയുടെ സ്വാധീനമാണെന്നായിരുന്നു പിണറായിയുടെ മറുപടി. അമ്മയുടെ മരണത്തെ കുറിച്ച് അതിവൈകാരികമായാണ് പിണറായി അഭിമുഖത്തിൽ പ്രതികരിക്കുന്നത്. പിണറായിയുടെ വാക്കുകൾ. - 'അന്ന് ഞാൻ തിരുവനന്തപുരത്താണ്. ഒരു ദിവസം കമല വിളിച്ചപ്പോൾ സംസാരത്തിലൊരു വ്യത്യാസം തോന്നി. ചടയനാണ് അന്ന് പാർട്ടി സെക്രട്ടറി. കാര്യം പറഞ്ഞ് ഞാൻ ഇറങ്ങി. പിറ്റേന്ന് രാവിലെ വീട്ടിലെത്തി. അമ്മ കിടക്കുകയാണ്. എഴുന്നേൽപ്പിച്ച് തോളത്ത് ചാരി ഇരുത്തി, ഇത്തിരി വെള്ളം കൊടുത്തു. വെള്ളം കുടിച്ചു, അതോടെ കഴിഞ്ഞു. ഞാനും ഭാര്യയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പുറത്തേക്കിറങ്ങി നാണു എന്ന ഒരാൾ അതുവഴി വന്നു. എനിക്കൊന്നും പറയാൻ കഴിഞ്ഞില്ല, പക്ഷേ, അദ്ദേഹത്തിന് മനസ്സിലായി'.

സിനിമയിൽ അഭിനയിക്കാൻ അവസരം കിട്ടിയാൽ ഏത് റോൾ തെരഞ്ഞെടുക്കും എന്ന ചോദ്യത്തോടും പിണറായി പ്രതികരിക്കുന്നുണ്ട്. ആദ്യം കാലം കഴിഞ്ഞു പോയില്ലേ എന്ന് ചോദിക്കുന്ന പിണറായി ഇനി ഇപ്പോൾ പ്രായമുള്ള റോളല്ലേ കിട്ടൂ എന്നും ചോദിക്കുന്നുണ്ട്.

Post a Comment

0 Comments