ന്യൂഡൽഹി: ജയിലുകളിൽ തടവുകാരുടെ എണ്ണം കൂടുന്നതിനെക്കുറിച്ച് വിവരങ്ങൾ തേടി സുപ്രീം കോടതി. ജയിലുകളിലെ നിലവിലെ അവസ്ഥയെക്കുറിച്ച് സത്യവാങ്മൂലം സമർപ്പിക്കാൻ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കോടതി നിർദേശം നൽകി.
ഓരോ ജയിലിലെയും തിരക്ക് നിയന്ത്രിക്കാൻ സ്വീകരിച്ച നടപടികൾ ഉൾപ്പെടെയുള്ള വിവരങ്ങൾ മെയ് 18 നകം സമർപ്പിക്കണമെന്നാണ് നിർദേശം നൽകിയിരിക്കുന്നത്. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് നിർദേശം നൽകിയത്. വനിതാ തടവുകാരോടൊപ്പം താമസിക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസം, ക്ഷേമം തുടങ്ങിയവ ഉറപ്പാക്കാൻ സ്വീകരിച്ച നടപടികൾ, വനിതാ ജയിലുകളുടെ എണ്ണം, അവിടെ ലഭ്യമായ സൗകര്യങ്ങൾ സംബന്ധിച്ച വിശദാംശങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്.
സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും അവസാനമായി രേഖപ്പെടുത്തിയിരിക്കുന്ന സ്ഥിതിവിവരക്കണക്കുകൾ 2023ലേതാണെന്ന് ജയിലുകളിലെ മനുഷ്യത്വരഹിതമായ അവസ്ഥകളെക്കുറിച്ചിച്ച് സുപ്രീം കോടതിയുടെ സ്വമേധയാ ഉള്ള കേസിൽ സഹായിക്കുന്ന മുതിർന്ന അഭിഭാഷകൻ ഗൗരവ് അഗർവാൾ, കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. പ്രശ്നങ്ങളുടെ സ്വഭാവം കണക്കിലെടുത്ത് അപ്‌ഡേറ്റ് ചെയ്ത സമകാലിക ഡാറ്റയുടെ ലഭ്യത അനിവാര്യമാണെന്ന് ബെഞ്ച് നിരീക്ഷിച്ചു.

0 Comments