മുണ്ടത്തിക്കോട് വെട്ടിക്കെട്ടുപുര അപകടം; ഇന്നത്തെ പരിശോധനയിലും ശരീരഭാഗങ്ങള്‍ കണ്ടെത്തി

 


തൃശൂര്‍: തൃശൂര്‍ വെടിക്കെട്ട് അപകട സ്ഥലത്ത് ഇന്നത്തെ പരിശോധനയിലും ശരീരഭാഗങ്ങള്‍ കണ്ടെത്തി. മുണ്ടത്തിക്കോട് പാടശേഖരത്ത് നിന്നാണ് പേശിയോട് കൂടിയ ഒരു ഭാഗവും മറ്റ് രണ്ട് ഭാഗങ്ങളും കണ്ടെത്തിയത്. 10 മൊബൈല്‍ ഫോണ്‍ അവശിഷ്ടങ്ങളും കണ്ടെത്തി. അപകടസമയത്ത് 37 പേരാണ് ഉണ്ടായിരുന്നത്. പരിശോധന ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും അതിനായി വിപുലമായ അന്വേഷണസംഘം രൂപീകരിച്ചിട്ടുണ്ടെന്നും തൃശൂര്‍ സിറ്റി കമ്മീഷണര്‍ നകുല്‍ രാജേന്ദ്ര ദേശ്മുഖ് അറിയിച്ചു.

'ഇന്ന് നടത്തിയ പരിശോധനയില്‍ പ്രദേശത്ത് നിന്ന് ശരീരഭാഗങ്ങള്‍ കണ്ടെത്തിയിരുന്നു. 10 മൊബൈല്‍ ഫോണുകളും കണ്ടെടുത്തു. അപകടസമയത്ത് 37 പേരാണ് ശാലക്കകത്ത് ഉണ്ടായിരുന്നത്. 33 പേരെ തിരിച്ചറിഞ്ഞു. നാല് പേരെ ഇതുവരെയും കണ്ടെത്താനായിട്ടില്ല. ഒരു മൃതശരീരം തിരിച്ചറിയാനുമുണ്ട്. അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടവരുടെ മൊഴികളില്‍ വൈരുദ്ധ്യമുണ്ട്. വീണ്ടും മൊഴി രേഖപ്പെടുത്തും. 200 മുതല്‍ 300 കിലോഗ്രാം വരെ ഭാരമുള്ള സ്‌ഫോടക വസ്തുക്കള്‍ ഇവിടെയുണ്ട്. അവ നീക്കം ചെയ്ത് നിര്‍വീര്യമാക്കും. ഡിഎന്‍എ ഫലം ഒരാഴ്ചക്കകം ലഭിക്കും. അതിനായി വിപുലമായ അന്വേഷണസംഘത്തെ രൂപീകരിച്ചിട്ടുണ്ട്'. കമ്മീഷണര്‍ വ്യക്തമാക്കി.

'ഇന്ന് ലഭിച്ച ശരീരാവശിഷ്ടങ്ങളില്‍ രണ്ട് പേരുടെ ഉണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെന്നും വെടിമരുന്ന് ഒരു സ്ഥലത്ത് ശേഖരിച്ചതാകാം അപകടത്തിന്റെ രൂക്ഷത വര്‍ധിപ്പിച്ചതെന്നും ഫോറന്‍സിക് സര്‍ജന്‍ ഡോക്ടര്‍ ടി.എസ് ഹിതേഷ് ശങ്കര്‍ പറഞ്ഞു. പത്ത് പേരുടെ മൃതദേഹം ലഭിച്ചിട്ടുണ്ട്. പറഞ്ഞ് ഫലിപ്പിക്കാന്‍ കഴിയാത്ത ഭീകരാവസ്ഥയായിരുന്നു. ചിന്നിച്ചിതറിയ നിലയിലായിരുന്നു ശരീരഭാഗങ്ങള്‍. ദുരന്തത്തിന്റെ നടുക്കത്തില്‍ നിന്ന് ഇതുവരെയും മോചിതരായിട്ടില്ല. ബോംബ് സ്‌ഫോടനത്തിന് തുല്യമായ ഒന്നാണ് ഉണ്ടായത്'. ഹിതേഷ് ശങ്കര്‍ പറഞ്ഞു.

'പൊള്ളലിനേക്കാള്‍ സ്‌ഫോടനത്തില്‍ തന്നെ മരിച്ചവരാണ് ഏറെയും. റിപ്പോര്‍ട്ട് ഉടന്‍ സര്‍ക്കാരിന് കൈമാറും. പത്ത് പേരുടെ മൃതദേഹം ലഭിച്ചതില്‍ ഒരെണ്ണം തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. 28-ഓളം ശരീരഭാഗങ്ങള്‍ ഡിഎന്‍എ പരിശോധനക്കായി എടുത്തിട്ടുണ്ട്. മൊബൈല്‍ ഡിഎന്‍എ യൂണിറ്റ് അധികം വൈകാതെ മെഡിക്കല്‍ കോളജിലേക്ക് വരും'. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, ലൈസന്‍സില്‍ അനുവദിച്ചതിനേക്കാള്‍ കൂടുതല്‍ വെടിമരുന്ന് സൂക്ഷിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് പാറമേക്കാവ് പടക്കനിര്‍മാണശാല ഉടമക്കെതിരെ പൊലീസ് കേസെടുത്തു. മുതലമട വെള്ളാരംകടവില്‍ പ്രവര്‍ത്തിക്കുന്ന പടക്കനിര്‍മാണശാലയ്‌ക്കെതിരെയാണ് കേസ്. ലൈസന്‍സിയായ ബിനോയ് ജേക്കബിനെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. തിരുവമ്പാടിയുടെ പടക്കനിര്‍മാണശാലയില്‍ സ്‌ഫോടനമുണ്ടായതിന് പിന്നാലെയാണ് പാറമേക്കാവിന്റെ പടക്കനിര്‍മാണശാലയില്‍ പരിശോധന നടത്തിയത്. തഹസില്‍ദാര്‍ അടക്കമുള്ള റവന്യൂ ഉദ്യോ?ഗസ്ഥരും പൊലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍. നിലവില്‍ പടക്കനിര്‍മാണശാല സീല്‍ ചെയ്തിട്ടുണ്ട്. കോട്ടയം സ്വദേശിയാണ് ലൈസന്‍സിയായ ബിനോയ് ജേക്കബ്.

Post a Comment

0 Comments