ഇരിട്ടി : കഴിഞ്ഞ ദിവസം ഇരിട്ടി പഴയ പാലത്തിൽ വാഹനം ഇടിച്ചുതകർത്ത വാഹനനിയന്ത്രണ ഉയര ഗേറ്റ് പുനഃസ്ഥാപിച്ചു. അഞ്ചുമാസത്തിനിടയിൽ ആറാം തവണയാണ് ഗേറ്റ് തകർക്കുന്നത്. കഴിഞ്ഞ ദിവസം മണ്ണുമാന്തി യന്ത്രം കയറ്റിയ ലോറി ഇടിച്ചാണ് ഗേറ്റ് തകർന്നത്. ലോറിയും മണ്ണുമാന്തി യന്ത്രവും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അപകടഭീഷണിയിലായ പഴയ പാലത്തിലൂടെ ഭാരം കയറ്റിയ വാഹനങ്ങൾ പ്രവേശിക്കാതിരിക്കാനാണ് ഉയര ഗേറ്റ് സ്ഥാപിച്ചത്. മുന്നറിയിപ്പ് ബോർഡും ഇതോടൊപ്പം പാലത്തിന്റെ ഇരുവശങ്ങളിലും സ്ഥാപിച്ചിരുന്നു. എന്നിട്ടും, അശ്രദ്ധയോടെയുള്ള ഡ്രൈവിങ്ങിലാണ് തുടർച്ചയായി വാഹനം ഇടിക്കുന്നത്. മാസങ്ങൾക്ക് മുൻപ് കെ.എസ്.ആർ.ടി.സി. ബസ് ഇടിച്ച് പാലത്തിന് കേടുപാടുകൾ സംഭവിച്ചിരുന്നു. പാലത്തിന്റെ ഭാരനിയന്ത്രണ സംവിധാനമായ മേൽക്കൂരയടക്കം തകരുന്ന രീതിയിലാണ് അപകടം ഉണ്ടായത്. ഇതോടെയാണ് വലിയ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി ബോർഡും ഗേറ്റും സ്ഥാപിച്ചത്.

0 Comments