ലോക്ഭവനിലെത്തി ഗവർണറെ കണ്ട് സതീശൻ; സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ 10 മണിക്ക് സെൻട്രൽ സ്റ്റേഡിയത്തിൽ

 



തിരുവനന്തപുരം: കേരളത്തിൽ പുതിയ സർക്കാർ രൂപീകരിക്കാൻ നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശനെ ഗവർണർ രാജേന്ദ്ര അർലേക്കർ ഔദ്യോഗികമായി ക്ഷണിച്ചു. നിയമസഭാ കക്ഷി യോഗത്തിൽ നേതാവായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ വി.ഡി സതീശൻ രാജ്ഭവനിലെത്തി ഗവർണറെ കണ്ട് പിന്തുണക്കത്ത് കൈമാറി. ഇതോടെ സംസ്ഥാനത്ത് സതീശൻ സർക്കാരിന്റെ ഭരണത്തിന് കളമൊരുങ്ങി.

നിയുക്ത മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ 10 മണിക്ക് നടക്കും. മുഴുവൻ മന്ത്രിമാരും ഒരേസമയം സത്യപ്രതിജ്ഞ ചെയ്യുമോ എന്നത് ലോക്ഭവനെ പിന്നീട് അറിയിക്കും. പുതിയ എംഎൽഎമാരുടെ സത്യപ്രതിജ്ഞ മെയ് 21 വ്യാഴാഴ്ച നടക്കും.

വൈകിട്ട് ചേർന്ന കോൺഗ്രസ് നിയമസഭാ കക്ഷി യോഗത്തിലാണ് വി.ഡി സതീശനെ ഏകകണ്ഠമായി നേതാവായി തിരഞ്ഞെടുത്തത്. സണ്ണി ജോസഫ് അവതരിപ്പിച്ച പ്രമേയത്തെ തിരുവഞ്ചൂർ രാധാകൃഷ്ണൻ പിന്താങ്ങി. എഐസിസി നിരീക്ഷകരായ മുകുൾ വാസ്നിക്കും ദീപദാസ് മുൻഷിയും യോഗത്തിൽ പങ്കെടുത്തു.

അതേസമയം, ഗവർണറെ കണ്ട് സർക്കാർ രൂപീകരണത്തിനുള്ള അവകാശവാദം ഉന്നയിച്ചതിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ ബയോ മാറ്റി വി.ഡി സതീശൻ. പ്രൊഫൈലിൽ ചീഫ് മിനിസ്റ്റർ കേരളം എന്നാണ് ബയോ മാറ്റിയത്.

Post a Comment

0 Comments