മുംബൈ: തുടക്കത്തിലെ ഇടിവിന് ശേഷം മികച്ച തിരിച്ചു വരവ് നടത്തി ആഭ്യന്തര ഓഹരി വിപണി. ബാങ്കിങ്, ഐടി, ബ്രോഡർ മാർക്കറ്റ് ഓഹരികളിലെ ശക്തമായ വാങ്ങലാണ് സൂചികകളെ നഷ്ടത്തിൽ നിന്ന് ലാഭത്തിലേക്ക് നയിച്ചത്. രാവിലെ 9:35 ഓടെ സെൻസെക്‌സ് 37 പോയിന്റ് ഉയർന്ന് 76,526 ലും നിഫ്റ്റി 50 നേരിയ നേട്ടത്തോടെ 24,033 ലും വ്യാപാരം തുടരുന്നു.
പശ്ചിമേഷ്യൻ സംഘർഷത്തെ കുറിച്ചുള്ള ആശങ്കകൾ വിപണി തുറന്ന സമയത്ത് നിക്ഷേപകരെ സ്വാധീനിച്ചിരുന്നു. എന്നാൽ വിപണിയിലെ അനിശ്ചിതത്വം കുറഞ്ഞതും ബ്രോഡർ മാർക്കറ്റിലെ മികച്ച വാങ്ങൽ താത്പര്യവും പെട്ടെന്നുള്ള തിരിച്ചു വരവ് സമ്മാനിച്ചു. ബാങ്കിങ് ഓഹരികളാണ് ഈ മുന്നേറ്റത്തിന് പ്രധാന പങ്കുവഹിച്ചത്. നിഫ്റ്റി ബാങ്ക് 0.20% ഉയർന്ന് 55,405-ൽ എത്തി. നിഫ്റ്റി പ്രൈവറ്റ് ബാങ്ക്, പിഎസ്‌യു ബാങ്ക് സൂചികകൾ യഥാക്രമം 0.08%, 0.32% വീതം നേട്ടമുണ്ടാക്കി. എച്ച്ഡിഎഫ്‌സി ബാങ്ക്, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക് എന്നിവ ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്.
പ്രധാന സൂചികകളെ അപേക്ഷിച്ച് ബ്രോഡർ മാർക്കറ്റുകളാണ് ഇന്ന് മികച്ച പ്രകടനം കാഴ്ചവെച്ചത്. വൻകിട കമ്പനികൾക്ക് പുറമെ മറ്റ് ഓഹരികളിലും നിക്ഷേപകർക്ക് താത്പര്യമുണ്ടെന്ന് ഇത് വ്യക്തമാക്കുന്നു. നിഫ്റ്റി സ്‌മോൾക്യാപ് 100 സൂചിക 0.84 ശതമാനവും, നിഫ്റ്റി സ്‌മോൾക്യാപ് 50 സൂചിക 0.80 ശതമാനവും ഉയർന്നപ്പോൾ നിഫ്റ്റി മൈക്രോക്യാപ് 250 സൂചിക ഒരു ശതമാനത്തിലധികം നേട്ടമുണ്ടാക്കി. മിഡ്ക്യാപ് സൂചികകളും നേട്ടത്തിലാണ്.
വിവിധ മേഖലകളിലെ സൂചികകൾ പരിശോധിച്ചാൽ 1.05% നേട്ടവുമായി നിഫ്റ്റി മീഡിയയാണ് ഏറ്റവും മുന്നിൽ. നിഫ്റ്റി മെറ്റൽ സൂചിക 0.45% ഉയർന്നു. ഇൻഫോസിസ്, ടെക് മഹിന്ദ്ര എന്നിവയുടെ നേതൃത്വത്തിൽ നിഫ്റ്റി ഐടി സൂചിക 0.32% ഉയർന്ന് വിപണിക്ക് പിന്തുണ നൽകി. ഓയിൽ & ഗ്യാസ്, കെമിക്കൽസ്, പിഎസ്‌യു ബാങ്കുകൾ എന്നിവയും പോസിറ്റീവ് ട്രെൻഡിലാണ്.
അതേസമയം, ഡിഫൻസീവ്, ഉപഭോക്തൃ ഓഹരികളിൽ ഇടിവ് രേഖപ്പെടുത്തി. നിഫ്റ്റി കൺസ്യൂമർ ഡ്യൂറബിൾസ് 0.44% ഇടിഞ്ഞപ്പോൾ, ഹെൽത്ത് കെയർ, എഫ്എംസിജി സൂചികകളും നഷ്ടം നേരിട്ടു. നിഫ്റ്റി സിമന്റ് സൂചിക 0.37% താഴ്ന്നു. വിപണിയിലെ ആശങ്ക സൂചിപ്പിക്കുന്ന ഇൻഡ്യ വിക്‌സ് 1.46% ഇടിഞ്ഞ് 16.46-ൽ എത്തി. ആഗോള രാഷ്ട്രീയ അനിശ്ചിതത്വങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും വിപണിയിൽ ഭയത്തിന്റെ അന്തരീക്ഷം കുറവാണെന്നാണ് ഇത് കാണിക്കുന്നത്.

0 Comments