ഈ പ്രതിസന്ധി പരിഹരിക്കാൻ പാർട്ടി ഹൈക്കമാൻഡ് തലത്തിൽ വിവിധ സമവായ ഫോർമുലകൾ ചർച്ചയാകുന്നുണ്ട്. പ്രശ്ന പരിഹാരത്തിനായി മുഖ്യമന്ത്രി സിദ്ധരാമയ്യയേയും ഡി.കെ ശിവകുമാറിനേയും ഡൽഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. ഇന്ന് ഡൽഹിയിൽ എത്തുന്ന ഇരുവരും മല്ലികാർജുൻ ഖാർഗെയുമായി കൂടിക്കാഴ്ച നടത്തും. ഖാർഗെയുടെ വസതിയിൽ വച്ച് നടക്കുന്ന ചർച്ചകളിൽ രാഹുൽ ഗാന്ധിയും പങ്കെടുത്തേക്കും.
സമവായത്തിനായി നിർദേശിക്കപ്പെടുന്ന ഫോർമുലകളിൽ പ്രധാനപ്പെട്ട ഒന്ന്, നിശ്ചിത കാലാവധിക്ക് ശേഷം സിദ്ധരാമയ്യ മാറിനിൽക്കുകയും ശിവകുമാർ മുഖ്യമന്ത്രിയാവുകയും ചെയ്യുന്ന രീതിയാണ്. മറ്റൊന്ന്, സിദ്ധരാമയ്യയെ സംസ്ഥാന രാഷ്ട്രീയത്തിൽ നിന്ന് മാറ്റി ദേശീയ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരിക എന്നതാണ്. ജൂണിൽ നടക്കാനിരിക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിലൂടെ അദ്ദേഹത്തെ പാർലമെന്റിലേക്ക് എത്തിക്കാനും പകരമായി ശിവകുമാറിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൊണ്ടുവരാനും സാധ്യതകൾ ആരായുന്നുണ്ട്.
എന്നാൽ, സിദ്ധരാമയ്യയെ മുഖ്യമന്ത്രിയായി തുടരാൻ അനുവദിക്കുന്ന മറ്റ് ചില നിർദേശങ്ങളും കോൺഗ്രസ് നേതൃത്വത്തിന്റെ പരിഗണനയിലുണ്ട്. ഇതിന്റെ ഭാഗമായി ദീർഘകാലമായി നീണ്ടുനിൽക്കുന്ന മന്ത്രിസഭാ പുനഃസംഘടന ഉടൻ പൂർത്തിയാക്കുകയോ, അല്ലെങ്കിൽ ശിവകുമാറിനും അദ്ദേഹത്തിന്റെ അടുത്ത അനുയായികൾക്കും കൂടുതൽ പ്രധാനപ്പെട്ട വകുപ്പുകളും ഭരണപരമായ ഉത്തരവാദിത്തങ്ങളും നൽകി തൃപ്തിപ്പെടുത്തുകയോ ചെയ്യാനാണ് നീക്കം.
പാർട്ടിയിലെ രണ്ട് ശക്തരായ നേതാക്കൾ തമ്മിലുള്ള ഈ വടംവലി കർണാടകയിലെ ഭരണത്തെ ബാധിക്കാതിരിക്കാൻ സമവായത്തിൽ എത്തേണ്ടത് കോൺഗ്രസ് നേതൃത്വത്തിന് അനിവാര്യമാണ്. ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള സാഹചര്യത്തിൽ സംസ്ഥാനത്ത് പാർട്ടിയുടെ ഐക്യം നിലനിർത്താൻ ഹൈക്കമാൻഡ് എന്ത് തീരുമാനമെടുക്കുമെന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.
0 Comments