പ്രധാനമന്ത്രിയുടെ സുരക്ഷാ വാഹനങ്ങളുടെ എണ്ണം കുറച്ചേക്കും

 


 ചെലവ് ചുരുക്കലിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷാ വാഹനങ്ങളുടെ എണ്ണം കുറച്ചേക്കും. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് പിന്നാലെയുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ പ്രധാനമന്ത്രി ജനങ്ങളോട് ആഹ്വാനം ചെയ്തതിന് പിന്നാലെയാണ് നീക്കം. പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ചെലവുചുരുക്കല്‍ നടപടികള്‍ തുടങ്ങി. ഇതിനിടെ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ ഇന്ത്യ ഉയര്‍ത്തി.

ഔദ്യോഗിക വാഹനങ്ങളുടെ എണ്ണം കുറയ്ക്കാന്‍ യോഗി ആദിത്യനാഥും ഉത്തരവിട്ടു. ഇന്ധന ഉപഭോഗംകുറയ്ക്കണമെന്ന് പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്താണ് ഉത്തരവ്. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഔദ്യോഗിക വാഹനങ്ങളുടെ എണ്ണം 50 ശതമാനമായി കുറയ്ക്കാനാണ് നിര്‍ദ്ദേശം.

പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന്റെ ഭാഗമായി മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ് കോണ്‍വോയ് വാഹനങ്ങള്‍ കുറച്ചു. 13 ല്‍ നിന്ന് എട്ട് ആക്കിയാണ് കുറച്ചത്. കേന്ദ്ര സഹമന്ത്രി രാംദാസ് അത്താവലെ മെട്രോയില്‍ സഞ്ചരിച്ചാണ് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചത്.

ചെലവ് ചുരുക്കാനാണ് ഗുജറാത്ത് ഗവര്‍ണറുടെയും നീക്കം. സംസ്ഥാനത്തിനകത്തെ യാത്രയ്ക്ക് പൊതുഗതാഗതം ഉപയോഗിക്കും. ട്രെയിനിലും ബസിലും യാത്ര ചെയ്യുമെന്ന് ഗവര്‍ണര്‍ അറിയിച്ചു. ഹെലികോപ്റ്റര്‍ തത്ക്കാലം ഒഴിവാക്കി. കോണ്‍വോയില്‍ വാഹനങ്ങളും കുറയ്ക്കും.

അതേസമയം, പ്രധാനമന്ത്രിയുടെ വാക്കിന് വില നല്‍കാത്ത നടപടിയാണ് മധ്യപ്രദേശിലെ ബിജെപി നേതാക്കള്‍ കൈക്കൊള്ളുന്നത്. ടെക്സ്റ്റ് ബുക്ക് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സൗഭാഗ്യ സിംഗ് താക്കൂര്‍ സഞ്ചരിക്കുന്നത് നൂറിലേറെ കാറുകളുടെ അകമ്പടിയോടെയാണ്. ശിവപുരി പിച്ചോരെ എംഎല്‍എ പ്രീതം സിംഗ് ലോധിയും സഞ്ചരിക്കുന്നത് 100ലേറെ വാഹനങ്ങളുടെ അകമ്പടിയോടെയാണ്. മന്ത്രി ധര്‍മ്മേന്ത്ര ലോധിയും യോഗത്തിനെത്തിയത് നിരവധി വാഹനങ്ങളുമായി. സംഭവം വിവാദമായതോടെ ഇനി ഉണ്ടാവില്ലെന്ന് മന്ത്രി അറിയിച്ചു.

Post a Comment

0 Comments