വ്യാജരേഖയുണ്ടാക്കിയുള്ള അവയവദാനത്തട്ടിപ്പിന് പിന്നിൽ വൻ മാഫിയ; ജനപ്രതിനിധികളുടെ പേരിൽ വ്യാജ രേഖകൾ, അഞ്ച് പേർ അറസ്റ്റിൽ

 


കൊച്ചി: കൊച്ചിയിൽ വ്യാജരേഖയുണ്ടാക്കി അവയവദാനത്തട്ടിപ്പ് നടത്തിയതിന് പിന്നിൽ വൻ മാഫിയ. ദാതാക്കൾക്ക് കുറഞ്ഞ തുക നൽകി വൻ തുകക്ക് മറിച്ചുവിൽക്കുന്നു. തട്ടിപ്പിന് ഇരയാകുന്നത് സാധാരണക്കാരും സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരും. എംഎൽഎ, എംപി, പൊലീസ് എന്നിവരുടെ പേരിലെല്ലാം വ്യാജരേഖ.

അവയവ ദാനത്തിന് വ്യാജ രേഖകൾ ചമച്ച സംഭവത്തിൽ പൊലീസ് ഇതുവരെ രജിസ്റ്റർ ചെയ്തത് മൂന്ന് കേസുകൾ. എറണാകുളത്തും കൊല്ലത്തുമായി അഞ്ച് പേരെ അറസ്റ്റ് ചെയ്തു. മുഖ്യപ്രതി എന്ന് കരുതുന്നയാൾ ഡൽഹിയിലേക്ക് കടന്നതായി സൂചന. സംസ്ഥാനത്തിന് പുറത്തും ഈ റാക്കറ്റിനു ബന്ധം ഉണ്ടെന്നതിന്റെ സൂചനകളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. മൂന്ന് വർഷത്തിൽ അധികമായി വ്യാജ രേഖകൾ ചമച്ചു അവയവ കച്ചവടം നടത്തിവരുകയായിരുന്നു.

വ്യാജ രേഖകൾ നിർമിക്കുന്നതായുള്ള ഇൻറലിജൻസ് റിപ്പോർട്ടിനെ തുടർന്നുള്ള അന്വേഷണത്തിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. അവയവ വിൽപന റാക്കറ്റിൻ്റെ പിന്നിലുള്ളവരെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്. എറണാകുളം ജില്ലയുടെ ഗ്രാമ പ്രദേശങ്ങളും കൊല്ലത്തെ കിളികൊല്ലൂരും കേന്ദ്രീകരിച്ചാണ് പ്രവർത്തനം. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ ഇരയായിട്ടുണ്ടെന്നാണ് സൂചന. പള്ളിക്കരയിലേയും, ചിത്രപ്പുഴയിലെയും സ്റ്റുഡിയോയിൽ നിന്നും വടക്കേക്കരയിലെ വീട്, പെരിങ്ങാലയിലെ അപ്പാർട്ട്മെൻറ് എന്നിവിടങ്ങളിൽ നടത്തിയ റെയ്ഡിലാണ് വ്യാജ രേഖകൾ കണ്ടെത്തിയത്.

എംഎൽഎമാരായ ദലീമ ജോജോ, എൻ. ജയരാജ്, കെ.പി മോഹൻ, കെ.രാധാകൃഷ്ണൻ എംപി, അമ്പലപ്പുഴ ഡിവൈഎസ്പി, കുന്നംകുളം സബ്ഡിവിഷൻ എസിപി സി.ആർ സന്തോഷ് എന്നിവരുടെ പേരുകളിലെല്ലാം വ്യാജ ലെറ്റർ ഹെഡുകൾ സൃഷ്ടിച്ചിട്ടുണ്ട്. സർക്കാർ ഓഫിസുകളുടെ സീലുകൾ, മാര്യേജ് സർട്ടിഫിക്കറ്റുകൾ, ഫോട്ടോ ഐ.ഡികൾ എന്നിവയെല്ലാം കണ്ടെടുത്തു.

അവയവ ദാതാവിന് നൽകുന്നത് 10 - 15 ലക്ഷം രൂപ. സ്വീകർത്താവിൽ നിന്ന് വാങ്ങുന്നത് 50 ലക്ഷം രൂപ വരെ. മൂന്ന് വർഷമായി റാക്കറ്റ് പ്രവർത്തിക്കുന്നതായും കണ്ടെത്തൽ. പിടിയിലായ അഞ്ച് പേരും ഏജൻ്റുമാർ. പ്രധാന പ്രതിയെക്കുറിച്ച് അന്വേഷണ സംഘത്തിന് സൂചന ലഭിച്ചു. റൂറൽ ജില്ല പൊലീസ് മേധാവി കെ.എസ് സുദർശൻ്റെ നേതൃത്വത്തിൽ ആറ് സംഘങ്ങളാണ് അന്വേഷണം നടത്തുന്നത്.

Post a Comment

0 Comments