ആദ്യ എല്‍ഡിഎഫ് സര്‍ക്കാറും സിഎംആര്‍എല്ലും തമ്മിലുള്ള ഇടപാടുകളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാന്‍ ഇഡി; വീണയെ വീണ്ടും ചോദ്യം ചെയ്‌തേക്കും



സിഎംആര്‍എല്‍-എക്‌സലോജിക് ഇടപാടില്‍ അന്വേഷണം വ്യാപിപ്പിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ആദ്യ എല്‍ഡിഎഫ് സര്‍ക്കാറും സിഎംആര്‍എല്ലും തമ്മിലുള്ള ഇടപാടുകളിലേക്കാണ് അന്വേഷണം. എക്‌സാലോജിക് ഉടമ വീണ ടിയുടെ മൊഴിയില്‍ അവ്യക്തത തുടരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. ഇതുവരെയുള്ള മൊഴികളും രേഖകളും വിശദമായി പരിശോധിച്ച ശേഷം വീണ ടിയെ വീണ്ടും ഇഡി ചോദ്യം ചെയ്യും.

ഇരുകമ്പനികളും തമ്മിലുണ്ടാക്കിയ കരാറില്‍ അസ്വാഭാവികത ഉണ്ടെന്നാണ് ഇ ഡിയുടെ വിലയിരുത്തല്‍. കരാറിലെ അഴിമതി കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. എന്നാല്‍ തനിക്കും കമ്പനിക്കും കരാര്‍ ലഭിച്ചതില്‍ ഒരു അസ്വാഭാവികതയും ഇല്ലെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണ് വീണ. എന്നാല്‍ വീണയുടെ മൊഴി ഇഡി പൂര്‍ണമായും വിശ്വാസത്തിലെടുക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്. ഇന്നലെ വീണയുടെ ചോദ്യം ചെയ്യല്‍ 11 മണിക്കൂറുകളാണ് നീണ്ടുനിന്നത്. എക്സാലോജിക് സിഎംആര്‍എല്ലിന് നല്‍കിയ സേവനം, സിഎംആര്‍എല്ലില്‍ നിന്ന് ലഭിച്ച പണം എന്ത് ചെയ്തു എന്നീ കാര്യങ്ങളില്‍ ഊന്നിയായിരുന്നു ചോദ്യംചെയ്യല്‍.

വിഷയത്തില്‍ വ്യാപക പ്രതിഷേധങ്ങള്‍ വേണ്ടെന്ന തീരുമാനത്തിലാണ് സിപിഐഎമ്മും എല്‍ഡിഎഫും. വീണ ടിക്ക് എതിരായ അന്വേഷണത്തില്‍ എല്‍ഡിഎഫിന് എതിര്‍പ്പില്ലെന്ന് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍ പ്രതികരിച്ചിരുന്നു. രണ്ട് കമ്പനികള്‍ തമ്മിലുള്ള പ്രശ്നത്തിലാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നതെന്നും സിപിഐഎമ്മിനെതിരായ ആക്രമണം അംഗീകരിക്കില്ലെന്നും ടിപി രാമകൃഷ്ണന്‍ പറഞ്ഞു.

കഴിഞ്ഞ തവണ സേവനവുമായി ബന്ധപ്പെട്ട രേഖകള്‍ ചോദിച്ചെങ്കിലും വീണക്ക് ഹാജരാക്കാന്‍ കഴിഞ്ഞിരുന്നില്ല. കേസില്‍ സിഎംആര്‍എല്‍ അധികൃതരുടെ ആദ്യഘട്ട ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. ശശിധരന്‍ കര്‍ത്തയുടെ ഭാര്യ ജയ എസ് കര്‍ത്താ, മകള്‍ ഷിബി എസ് കര്‍ത്ത, മകന്‍ ശരന്‍ എസ് കര്‍ത്ത, എന്നിവരടക്കം 6 പേരെയാണ് ചോദ്യം ചെയ്തത്. ഇവരെയും ചോദ്യം ചെയ്യാന്‍ വീണ്ടും വിളിപ്പിക്കും.

Post a Comment

0 Comments