കുട്ടികളെ ഓട്ടോയില്‍ വിടാൻ വിലക്കില്ല, എന്നാല്‍ എണ്ണം പാലിക്കണം; വ്യാജ വാര്‍ത്തകള്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ്.

 




തിരുവനന്തപുരം: കുട്ടികളെ ഓട്ടോറിക്ഷകളില്‍ സ്കൂളിലേക്ക് അയക്കരുതെന്ന് മോട്ടോർ വാഹന വകുപ്പ് നിർദ്ദേശിച്ചതായി സോഷ്യല്‍ മീഡിയയിലും ചില മാധ്യമങ്ങളിലും പ്രചരിക്കുന്ന വാർത്തകള്‍ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് അധികൃതർ വ്യക്തമാക്കി.

ഇത്തരം യാതൊരു വിലക്കും വകുപ്പ് ഏർപ്പെടുത്തിയിട്ടില്ല. നിലവിലുള്ള നിയമങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച്‌, അനുവദനീയമായ എണ്ണം കുട്ടികളുമായി സർവീസ് നടത്തുന്നതിന് ഓട്ടോറിക്ഷകള്‍ക്ക് യാതൊരു തടസ്സവുമില്ലെന്ന് എം.വി.ഡി അറിയിച്ചു.

കുട്ടികളെ സ്കൂള്‍ ബസുകളില്‍ തന്നെ അയക്കണമെന്നും ഓട്ടോകള്‍ ഒഴിവാക്കണമെന്നും എം.വി.ഡി ആവശ്യപ്പെട്ടു എന്ന രീതിയിലായിരുന്നു പ്രചാരണം. എന്നാല്‍ സ്കൂള്‍ വാഹനങ്ങളുമായി ബന്ധപ്പെട്ട ചട്ടങ്ങളില്‍ നിലവില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ല. അതേസമയം, ഓട്ടോറിക്ഷകളില്‍ പരിധിയില്‍ കൂടുതല്‍ കുട്ടികളെ കുത്തിനിറച്ച്‌ സർവീസ് നടത്തരുതെന്നും ഇത് വലിയ അപകടങ്ങള്‍ക്ക് കാരണമാകുമെന്നും അധികൃതർ ഓർമ്മിപ്പിച്ചു. ഔദ്യോഗിക അറിയിപ്പുകള്‍ മാത്രം പൊതുജനങ്ങള്‍ വിശ്വസിക്കണമെന്നും വ്യാജ വാർത്തകള്‍ പ്രചരിപ്പിക്കരുതെന്നും വകുപ്പ് അഭ്യർത്ഥിച്ചു.

സംസ്ഥാനത്തെ വാഹന ഫിറ്റ്‌നസ് പരിശോധന കൂടുതല്‍ കൃത്യവും സുതാര്യവുമാക്കുന്നതിനായി ഉടൻ തന്നെ 28 ഓട്ടോമേറ്റഡ് വെഹിക്കിള്‍ ടെസ്റ്റിംഗ് സ്റ്റേഷനുകള്‍ (ATS) ആരംഭിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോണ്‍ പ്രഖ്യാപിച്ചു. തിരുവനന്തപുരം തൈക്കാട് പോലീസ് ട്രെയിനിംഗ് കോളേജില്‍ നടന്ന അസിസ്റ്റന്റ് മോട്ടോർ വെഹിക്കിള്‍ ഇൻസ്പെക്ടർമാരുടെ (AMVI) പാസിങ് ഔട്ട് പരേഡില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോ ജില്ലയിലും മെഷീൻ നിയന്ത്രിതവും ഔട്ട്സോഴ്സ്ഡ് പിന്തുണയുള്ളതുമായ രണ്ട് എ.ടി.എസ് വീതം സ്ഥാപിക്കും.

വാഹനങ്ങളുടെ ഫിറ്റ്‌നസ് നിർണ്ണയിക്കുന്നതിലെ പരമ്പരാഗത രീതികള്‍ക്ക് പകരം പൂർണ്ണമായും കമ്പ്യൂട്ടർ/മെഷീൻ അധിഷ്ഠിത സംവിധാനത്തിലേക്ക് മാറും. കേരളം വികസിപ്പിച്ച സ്മാർട്ട് മൂവ് ആപ്ലിക്കേഷനാണ് ദേശീയതലത്തിലെ ‘പരിവാഹൻ’ സംവിധാനത്തിന് പോലും അടിസ്ഥാനമായത്. വാഹൻ, സാരഥി പ്ലാറ്റ്‌ഫോമുകളില്‍ കേരള എം.വി.ഡി ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം നിരവധി മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഡ്രൈവിംഗ് ലൈസൻസ് പരീക്ഷകള്‍ അക്രഡിറ്റഡ് ഡ്രൈവിംഗ് ട്രെയിനിംഗ് ആൻഡ് ടെസ്റ്റിംഗ് സെന്ററുകള്‍ വഴി കൂടുതല്‍ സുതാര്യവും ആധുനികവുമാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Post a Comment

0 Comments