ടെലഗ്രാം മരവിപ്പിച്ചതിനെതിരെ കേന്ദ്രത്തിന് ഡൽഹി ഹൈക്കോടതിയുടെ നോട്ടീസ്



ന്യൂഡൽഹി: ഇന്ത്യയിൽ പ്രവർത്തനം മരവിപ്പിച്ചതിനെതിരെ ടെലഗ്രാം സമർപ്പിച്ച ഹരജിയിൽ കേന്ദ്രത്തിന് ഡൽഹി ഹൈക്കോടതി നോട്ടീസയച്ചു. ജൂൺ 21-ന് നടക്കാനിരിക്കുന്ന നീറ്റ്-യുജി പുനഃപരീക്ഷയ്ക്ക് മുന്നോടിയായാണ് ടെലഗ്രാമിന് കേന്ദ്ര സർക്കാർ താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തിയത്. നിയന്ത്രണങ്ങൾക്ക് സ്റ്റേ അനുവദിക്കണമെന്നായിരുന്നു ടെലഗ്രാം സമർപ്പിച്ച ഹരജിയിലെ ആവശ്യം. ഇത് കോടതി അംഗീകരിച്ചില്ല. ജസ്റ്റിസ് തേജ്‌സ് കരിയ അധ്യക്ഷനായ വെക്കേഷൻ ബെഞ്ചാണ ഹരജി പരിഗണിച്ചത്.

കേസ് അടിയന്തരമായി കേൾക്കാൻ കോടതി സമ്മതിച്ചെങ്കിലും, മറുപടി ഫയൽ ചെയ്യാൻ കേന്ദ്ര സർക്കാർ സമയം ആവശ്യപ്പെട്ടതിനെ തുടർന്ന് കേസ് വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം വാദം കേൾക്കുന്നതിനായി മാറ്റി. കേന്ദ്ര സർക്കാരിന്റെ നടപടി രാജ്യത്തെ 15 കോടിയിലധികം (150 ദശലക്ഷം) ഉപയോക്താക്കളെ ബാധിച്ചതായി ടെലഗ്രാമിന് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ആപ്പ് പൂർണ്ണമായി തടഞ്ഞുവെച്ച സർക്കാർ ഉത്തരവ് ഏകപക്ഷീയമാണെന്നും മതിയായ കാരണങ്ങളില്ലാത്തതാണെന്നും ടെലിഗ്രാം വാദിച്ചു.

''രാജ്യത്ത് 15 കോടി ഉപയോക്താക്കളുണ്ട്. നിങ്ങൾ എല്ലാം കൂടി ബ്ലോക്ക് ചെയ്യുകയാണ്. ഇത് ഭരണഘടനയുടെ അനുച്ഛേദം 14-ന്റെ (തുല്യതയ്ക്കുള്ള അവകാശം) പൂർണമായ ലംഘനമാണ്''- ടെലഗ്രാമിന്റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. എന്നാൽ, നിരോധനത്തിനെതിരെയുള്ള ടെലഗ്രാമിന്റെ ഹjജിയെ കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ശക്തമായി എതിർത്തു. ടെലഗ്രാമിനെതിരെ കൃത്യമായ തെളിവുകളും വസ്തുതകളും സർക്കാരിന്റെ പക്കലുണ്ടെന്ന് അദ്ദേഹം കോടതിയെ അറിയിച്ചു. കഴിഞ്ഞ മേയ് മുതൽ തങ്ങൾ ഇവരുമായി ബന്ധപ്പെടുന്നുണ്ട്. ഇതുവരെ പരസ്യമായി ഒന്നും പറഞ്ഞിട്ടില്ല. പ്ലാറ്റ്ഫോമുമായി ബന്ധപ്പെട്ട ആശങ്കകൾ ആഴ്ചകളായി പരിശോധിച്ചുവരികയായിരുന്നുവെന്നും സോളിസിറ്റർ ജനറൽ വ്യക്തമാക്കി.

പ്രശ്‌നക്കാരായ ചാനലുകളും അക്കൗണ്ടുകളും ബ്ലോക്ക് ചെയ്തുകൊണ്ട് തങ്ങൾ മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ടെലിഗ്രാം കോടതിയെ അറിയിച്ചെങ്കിലും, പ്ലാറ്റ്ഫോമിന്റെ ഭാഗത്തുനിന്നുണ്ടായ ആവർത്തിച്ചുള്ള ലംഘനങ്ങളും ശേഖരിച്ച തെളിവുകളും കണക്കിലെടുക്കുമ്പോൾ ഈ നടപടി അനിവാര്യമായിരുന്നു എന്ന നിലപാടിൽ കേന്ദ്ര സർക്കാർ ഉറച്ചുനിന്നു. ഓൺലൈൻ പ്ലാറ്റ്ഫോമുകൾ ദുരുപയോഗം ചെയ്യുന്നത് തടയാനുള്ള ആശങ്ക മുൻനിർത്തിയാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നതെന്നും കേന്ദ്രം വ്യക്തമാക്കി.

Post a Comment

0 Comments