ഗൺമാൻമാർ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരെ മര്‍ദിച്ച കേസ്; ഉടൻ ഹൈക്കോടതിയെ സമീപിക്കില്ല

 



ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ മുൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരെ മർദിച്ച കേസിൽ പ്രോസിക്യൂഷന് നിയമോപദേശം ലഭിച്ചു. പ്രതികൾ അന്വേഷണവുമായി സഹകരിച്ചില്ലെങ്കിൽ തുടർ നടപടിയുമായി മുന്നോട്ട് പോകും. ഉടൻ ഹൈക്കോടതിയെ സമീപിക്കില്ല. അതേസമയം പ്രതികളെ ഇന്ന് എസ്ഐടി ചോദ്യം ചെയ്യും.

കേസിലെ പ്രതികളായ മുൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഗൺമാൻ അനിൽകുമാർ, സുരക്ഷ ഉദ്യോഗസ്ഥൻ സന്ദീപ്, പോലിസ് ഉദ്യോഗസ്ഥരായ അരുൺ, വിപിൻ, ഷൈജു എന്നിവരെ എസ് ഐ ടി ഇന്ന് ചോദ്യം ചെയ്യും. ഇന്ന് മുതൽ മൂന്ന് ദിവസം പ്രതികളെ ചോദ്യം ചെയ്യാമെന്ന് മുൻ‌കൂർ ജാമ്യ ഉത്തരവിൽ കോടതി നിർദേശിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് എസ്ഐടി ചോദ്യം ചെയ്യുന്നത്. അതേസമയം കേസിൽ തത്കാലം ഹൈക്കോടതിയെ സമീപിക്കേണ്ടതില്ല എന്നാണ് പ്രോസിക്യൂഷന്‍റെ തീരുമാനം.

പ്രോസിക്യുഷന് ലഭിച്ച നിയമോപദേശത്തിന്‍റെ പശ്ചാത്തലത്തിൽ ആണ് ഈ തീരുമാനത്തിലേക്ക് എത്തിയത്. കേസിനെ നേരിടാൻ രണ്ട് രീതികളാണ് ഇരകളുടെ മുന്നിലുള്ളത്. ജാമ്യം റദ്ദ് ചെയ്യാൻ അപേക്ഷ നൽകുകയോ, മേൽ കോടതിയെ സമീപിക്കുകയോ ചെയ്യാം. എന്നാൽ പ്രതികൾ മുൻ‌കൂർ ജാമ്യ വ്യവസ്ഥ ലംഘിക്കുകയോ അന്വേഷണവുമായി സഹകരിക്കാതിരിക്കുകയോ ചെയ്‌താൽ മാത്രം നടപടിയുമായി മുന്നോട്ട് പോകാമെന്നാണ് നിലവിൽ പ്രോസിക്യുഷന് ലഭിച്ച ഉപദേശം.

Post a Comment

0 Comments