മല്ലികാർജുൻ ഖാർഗെ വീണ്ടും രാജ്യസഭാ പ്രതിപക്ഷ നേതാവ്



ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ രാജ്യസഭയിലെ പ്രതിപക്ഷ നേതാവായി വീണ്ടും തിരഞ്ഞെടുത്തു. രാജ്യസഭാ കാലാവധി ഈ 25ന് അവസാനിച്ചതിന് തൊട്ടുപിന്നാലെ 26ന് ഖാര്‍ഗെ വീണ്ടും രാജ്യസഭാംഗമായി ചുമതലയേറ്റിരുന്നു. ഇതോടെയാണ് അദ്ദേഹംതന്നെ വീണ്ടും രാജ്യസഭയിലെ പ്രതിപക്ഷ നേതാവായത്.

രാജ്യസഭാ അധ്യക്ഷനായ ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണനാണ് ഖാര്‍ഗെക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തത്. പ്രതിപക്ഷ നേതാവെന്ന നിലയില്‍ അഭിമാനത്തോടെയും ഉത്തരവാദിത്തത്തോടെയും പ്രവര്‍ത്തനം തുടരുമെന്ന് ഖാര്‍ഗെ പറഞ്ഞു. കോണ്‍ഗ്രസ് നേതൃത്വത്തിനും ഇന്‍ഡ്യാ സഖ്യത്തിലെ മറ്റ് കക്ഷികള്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു.

ജനങ്ങളുടെ ശബ്ദവും പ്രശ്‌നങ്ങളും പ്രതീക്ഷകളും ആത്മാര്‍ഥതയോടെയും ദൃഢനിശ്ചയത്തോടെയും പാര്‍ലമെന്റില്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നത് ഞങ്ങള്‍ തുടരും -ഖാര്‍ഗെ പറഞ്ഞു. ലോക്സഭയില്‍ രാഹുല്‍ ഗാന്ധിയും രാജ്യസഭയില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും നയിക്കുന്നതോടെ സര്‍ക്കാരിനെതിരെയുള്ള പ്രതിപക്ഷ നീക്കങ്ങള്‍ക്ക് കരുത്ത് കൂടുമെന്നാണ് വിലയിരുത്തല്‍. സത്യപ്രതിജ്ഞാ ചടങ്ങില്‍ സോണിയ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവര്‍ പങ്കെടുത്തു.

Post a Comment

0 Comments