കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കി

 



കോഴിക്കോട്: കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍. കേസില്‍ പ്രതി ചേര്‍ക്കപ്പെടാനുള്ള സാധ്യത നിലനില്‍ക്കെയാണ് നീക്കം.

റിബേഷിന്റെ മുന്‍കൂര്‍ ജാമ്യഹരജി ജൂലൈ മൂന്നിന് കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി പരിഗണിക്കും. നേരത്തെ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ അന്വേഷണം തുടങ്ങിയതിന് പിന്നാലെ റിബേഷ് രാമകൃഷ്ണന്‍ ഡിവൈഎഫ്‌ഐ ഭാരവാഹിത്വം ഒഴിഞ്ഞിരുന്നു.

ഡിവൈഎഫ്‌ഐ വടകര ബ്ലോക്ക് പ്രസിഡന്റ് സ്ഥാനമാണ് റിബേഷ് ഒഴിഞ്ഞത്. ഭാരവാഹിത്വം ഒഴിഞ്ഞെങ്കിലും കമ്മിറ്റിയംഗമായി തുടരുമെന്ന് റിബേഷ് വ്യക്തമാക്കിയിരുന്നു.

ആദ്യഘട്ടത്തില്‍ സ്‌ക്രീന്‍ഷോട്ട് ഷെയര്‍ ചെയ്ത നേതാക്കളെ ചോദ്യം ചെയ്ത കൂട്ടത്തില്‍ റിബെഷും ഉള്‍പ്പെട്ടിരുന്നു. റിബേഷ് രാമകൃഷ്ണന്‍, അമ്പാടിമുക്ക് സഖാക്കള്‍ എന്ന ഫേസ്ബുക്ക് പേജിന്റെ അഡ്മിന്‍ മനേഷ്, റെഡ് ബറ്റാലിയന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പിലെ അംഗമായ അതുല്‍ എന്നിവരെയാണ് എസ്‌ഐടി ചോദ്യം ചെയ്തത്.

വടകര സ്‌ക്വാഡ് എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ കേസിലെ മുഖ്യപ്രതിയായ ജിതിന്‍ ഭാസ്‌കരനിട്ട പോസ്റ്റാണ് റിബേഷ് ഷെയര്‍ ചെയ്തതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

Post a Comment

0 Comments