ഓപ്പറേഷൻ തൂഫാൻ; സംസ്ഥാനത്ത് വൻ ലഹരിവേട്ട, കോടികളുടെ മയക്കുമരുന്നുമായി ആറുപേർ പിടിയിൽ

 



കൊച്ചി: ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി സംസ്ഥാനത്ത് ഇന്നലെ നടത്തിയ പ്രത്യേക പരിശോധനകളിൽ മാരകായുധങ്ങളും കോടിക്കണക്കിന് രൂപയുടെ മയക്കുമരുന്നും നിരോധിത ലഹരിവസ്തുക്കളും പിടികൂടി. വിവിധ ജില്ലകളിൽ നിന്നായി ആറുപേരെ പൊലീസ് സംഘം കസ്റ്റഡിയിലെടുത്തു.

തിരുവനന്തപുരം നരുവാമൂട്ടിൽ പൊലീസ് നടത്തിയ പരിശോധനയിൽ വലിയറത്തല സ്വദേശി അജിത്ത് എന്ന യുവാവ് മാരകായുധങ്ങളുമായി പിടിയിലായി. ഇയാളുടെ വീട്ടിൽ നിന്ന് എയർഗണും വടിവാളും നരുവാമൂട് എസ്.ഐ കിരൺകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കണ്ടെത്തുകയായിരുന്നു. കൊല്ലം പുനലൂരിൽ വാടകവീട് കേന്ദ്രീകരിച്ച് നടത്തിയ റെയ്ഡിൽ ഇരുനൂറ്റൻപതോളം നിരോധിത പാൻ മസാല പാക്കറ്റുകൾ പുനലൂർ പൊലീസും ഡാൻസാഫ് സംഘവും ചേർന്ന് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് കുന്നിക്കോട് സ്വദേശി അൻവറിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

അന്താരാഷ്ട്ര വിപണിയിൽ 18 കോടി രൂപ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവുമായി പെരുമ്പാവൂരിൽ ദമ്പതികൾ പിടിയിലായ കേസിന്റെ തുടരന്വേഷണത്തിൽ മൂന്ന് പാലക്കാട് സ്വദേശികൾ കൂടി പൊലീസിന്റെ വലയിലായി. ഇടുക്കി ഇരട്ടയാർ ശാന്തിഗ്രാമിൽ വൻതോതിൽ എംഡിഎംഎ ചില്ലറ വിൽപ്പന നടത്തിവന്ന ഇരട്ടയാർ സ്വദേശി രാംകുമാർ രവികുമാറിനെ (30) അഞ്ച് ഗ്രാം മയക്കുമരുന്നുമായി പൊലീസ് അറസ്റ്റ് ചെയ്തു. മാസങ്ങളായി നിരീക്ഷണത്തിലായിരുന്ന ഇയാളെ വാഹന പരിശോധനയ്ക്കിടെയാണ് പിടികൂടിയത്. കാറിന്റെ ഡാഷ്‌ബോർഡിൽ ഒളിപ്പിച്ച നിലയിലായിരുന്നു എംഡിഎംഎ.

Post a Comment

0 Comments