കോഴിക്കോട്: അബ്ദുല്‍ റഹിമിന്റെ മോചനത്തിനായി സമാഹരിച്ച തുകയില്‍ 12.83 കോടി രൂപ ഇനിയും ബാക്കിയുള്ളതായി നിയമ സഹായ സമിതി. പൊതുജനങ്ങളുടെയും വിവിധ സംഘടനകളുടെയും സഹകരണത്തോടെ 48.36 കോടി രൂപയാണ് റഹിം നിയമ സഹായ സമിതിക്ക് ആകെ സമാഹരിക്കാനായത്.
ഇതില്‍ 12.83 കോടി രൂപയാണ് ബാക്കിയുള്ളതെന്ന് പി.എം.എ സമീര്‍ എംഎല്‍എ മാധ്യമങ്ങളോട് പറഞ്ഞു. ബ്ലഡ് മണി, അഭിഭാഷക ഫീസ് ഉള്‍പ്പെടെയുള്ള എല്ലാ ഔദ്യോഗിക ചെലവുകളും കഴിഞ്ഞുള്ള തുകയാണിത്.
ഈ പണം ഇപ്പോൾ പിന്‍വലിക്കാന്‍ കഴിയില്ല. നിലവില്‍ ഇന്‍കം ടാക്‌സില്‍ നിന്നും നോട്ടീസ് ലഭിച്ചിട്ടുണ്ട്. ഫണ്ട് വിദേശത്തേക്ക് അയച്ചതുമായി ബന്ധപ്പെട്ട് വ്യക്തത വരുത്താനാണ് നോട്ടീസ് അയച്ചിരിക്കുന്നത്. നേരത്തെ എന്‍ജിഒകള്‍ക്ക് ലഭിക്കുന്ന നികുതിയിളവിനായി ട്രസ്റ്റ് അപേക്ഷ നല്‍കിയിരുന്നു.
ഈ നികുതിയിളവ് ലഭിക്കും വരെ പണം അക്കൗണ്ടില്‍ തുടരുമെന്നും പി.എം.എ സമീര്‍ വ്യക്തമാക്കി. ഈ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ഏകദേശം ഒരു വര്‍ഷമെടുക്കും. നടപടികള്‍ പൂര്‍ത്തിയായതിന് ശേഷം ബാക്കി പണം എന്ത് ചെയ്യണമെന്ന് സംയുക്ത യോഗം ചേര്‍ന്ന് തീരുമാനമെടുക്കുമെന്നും എംഎല്‍എ അറിയിച്ചു.
കമ്മിറ്റി അംഗങ്ങളുടെ യാത്രക്കോ മറ്റ് യോഗങ്ങള്‍ക്കോ വേണ്ടി അക്കൗണ്ടിലുള്ള പണം ഉപയോഗിച്ചിട്ടില്ലെന്നും പി.എം.എ സമീര്‍ പറഞ്ഞു.
2006 ഡിസംബര്‍ 24നാണ് അബ്ദുല്‍ റഹിം സൗദി ജയിലിലായത്. സൗദി ബാലന്‍ അനസ് അല്‍ ശഹ്രി കൊല്ലപ്പെട്ട കേസിലാണ് റഹിം അറസ്റ്റിലായത്. തുടര്‍ന്ന് വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടത്തിന് ശേഷം ഒന്നരക്കോടി ദിയാധനം നല്‍കി റഹിമിനുമേല്‍ ചുമത്തിയിരുന്ന വധശിക്ഷ ഒഴിവാക്കുകയായിരുന്നു.

0 Comments