ന്യൂഡൽഹി: പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിന് തൊട്ടുമുൻപ് ഉദ്ധവ് താക്കറെയുടെ ശിവസേന (യു.ബി.ടി) വിഭാഗത്തിന് കനത്ത പ്രഹരം. പാർട്ടി വിട്ട ആറ് വിമത എംപിമാർ ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയിൽ ലയിച്ചതിന് ലോക്‌സഭാ സ്പീക്കർ ഓം ബിർള അംഗീകാരം നൽകി. കൂറുമാറ്റ നിരോധന നിയമപ്രകാരം ഈ ലയനം സാധുവാണെന്ന് സ്പീക്കർ വ്യക്തമാക്കി
ലോക്‌സഭാ സെക്രട്ടേറിയറ്റ് പുറത്തുവിട്ട പുതുക്കിയ പട്ടിക അനുസരിച്ച് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയുടെ ലോക്‌സഭയിലെ അംഗബലം 7-ൽ നിന്ന് 13 ആയി ഉയർന്നു. അതേസമയം, ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന (യു.ബി.ടി) വിഭാഗത്തിന്റെ എംപിമാരുടെ എണ്ണം മൂന്നായി ചുരുങ്ങി. ആറ് പാർലമെന്റ് അംഗങ്ങൾ ഉദ്ധവ് ക്യാമ്പ് വിട്ട് ഷിൻഡെയുടെ പാർട്ടിയിൽ ചേർന്ന് ഒരു മാസത്തിന് ശേഷമാണ് ലയനം സ്പീക്കർ അംഗീകരിക്കുന്നത്.
ദിവസങ്ങൾക്ക് മുമ്പാണ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ എംപിമാരുടെ ലയനം ലയനം നിയമപരമായി പൂർണ്ണമായും സുരക്ഷിതമാണെന്ന് അവകാശപ്പെട്ടിരുന്നു. "ഈ ആറ് എംപിമാരും മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെയാണ് ഞങ്ങളോടൊപ്പം വന്നത്. നിയമവിദഗ്ദ്ധരുമായി ആലോചിച്ച ശേഷം അവർ ലോക്‌സഭാ സ്പീക്കറെ കാണുകയും ആവശ്യമായ രേഖകളും വീഡിയോ റെക്കോർഡിംഗുകളും സമർപ്പിക്കുന്നത് ഉൾപ്പെടെയുള്ള എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയെന്നും അദ്ദേഹം പറഞ്ഞു.
എംപിമാരുടെ ലയനം സ്പീക്കർ അംഗീകരിച്ചതോടെ ലോക്‌സഭയിലെ ആകെ കക്ഷിനിലയിലും മാറ്റം വന്നിട്ടുണ്ട്. പുതുക്കിയ കണക്കുകൾ ഇപ്രകാരമാണ്
എൻഡിഎ : 318
ഇൻഡ്യ സഖ്യം: 181
മറ്റുള്ളവർ : 41
നിലവിൽ ലോക്‌സഭയിൽ 540 സിറ്റിംഗ് അംഗങ്ങളാണുള്ളത്. മൂന്ന് സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണ്. സഭയുടെ നിലവിലെ അംഗസംഖ്യ വച്ച് ഭരണഘടനാ ഭേദഗതി പാസാക്കുന്നതിന് ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടാൻ സർക്കാരിന് 360 എം.പിമാരുടെ പിന്തുണ ആവശ്യമാണ്.

0 Comments