ഡൽഹി: ക്യാപിറ്റൽ പ്രൊട്ടക്ഷൻ ഫോഴ്‌സിനും പ്രൊമോട്ടർ അമർദീപ് കുമാറിനുമെതിരെയുള്ള 792 കോടി രൂപയുടെ പോൻസി സ്കീം കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡി പൊതുമേഖലാ സ്ഥാപനമായ എംഎസ്‌ടിസി വഴി ഒരു ഹോക്കർ 800A വിമാനം ലേലം ചെയ്തു. 3 കോടി രൂപക്കാണ് ലേലം ചെയ്തത്. ഇഡിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു വിമാനം ലേലം ചെയ്യുന്നത്. കഴിഞ്ഞ വർഷം മാർച്ചിൽ ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് ഈ വിമാനം പിടിച്ചെടുത്തത്. ബുധനാഴ്ചയായിരുന്നു ലേലം.
ഇതിലൂടെ ലഭിച്ച തുക, സ്പെഷ്യൽ കോടതിയുടെ ഉത്തരവിന് വിധേയമായി പിഎംഎൽഎ പ്രകാരം യഥാർഥ നിക്ഷേപകർക്ക് തിരികെ നൽകാൻ ഉപയോഗിക്കുമെന്ന് ഏജൻസി അറിയിച്ചു. 2025 മാർച്ച് 7 ന് രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അമർദീപ് കുമാറിനും ക്യാപിറ്റൽ പ്രൊട്ടക്ഷൻ ഫോഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിനും മറ്റുള്ളവർക്കുമെതിരെ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം (പിഎംഎൽഎ) കേസെടുത്ത കേസിൽ നടത്തിയ പരിശോധനയിലാണ് വിമാനം പിടിച്ചെടുത്തതെന്ന് ഏജൻസി അറിയിച്ചു.ആഗസ്തിൽ പിഎംഎൽഎ പ്രകാരമുള്ള അഡ്ജുഡിക്കേറ്റിംഗ് അതോറിറ്റി പിടിച്ചെടുത്ത കാര്യം സ്ഥിരീകരിച്ചതായി ഇഡി വ്യക്തമാക്കി. നവംബറിൽ വിമാനം ലേലം ചെയ്യാൻ അതോറിറ്റിയിൽ നിന്ന് അനുമതി തേടി.
വ്യാജ ഇൻവോയ്‌സ് ഡിസ്‌കൗണ്ടിംഗ് സ്കീം നടത്തിയിരുന്ന ഹൈദരാബാദ് ആസ്ഥാനമായുള്ള കമ്പനിയായ ക്യാപിറ്റൽ പ്രൊട്ടക്ഷൻ ഫോഴ്‌സ്, അമർദീപ്, മറ്റുള്ളവർ എന്നിവർക്കെതിരെ സൈബരാബാദിലെ ഇഒഡബ്ല്യു (സാമ്പത്തിക കുറ്റകൃത്യ വിഭാഗം) രജിസ്റ്റർ ചെയ്ത മൂന്ന് എഫ്ഐആറുകളുടെ അടിസ്ഥാനത്തിലാണ് കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണം ആരംഭിച്ചത്.
ഫാൽക്കൺ ഗ്രൂപ്പിന്റെ (ക്യാപിറ്റൽ പ്രൊട്ടക്ഷൻ ഫോഴ്‌സ്) സിഎംഡി ആണ് അമർദീപ്. ഇൻവോയ്‌സ് ഡിസ്‌കൗണ്ടിങ് സ്കീമിന് കീഴിൽ ലഭിക്കുന്ന തുകയ്ക്ക് ഉയർന്ന ലാഭം നൽകാമെന്ന് വാഗ്ദാനം ചെയ്ത്, വലിയൊരു വിഭാഗം നിക്ഷേപകരെ ഒരു പോൻസി സ്കീമിലൂടെ ഏകദേശം 792 കോടി രൂപ വഞ്ചിച്ചതായി ഇഡി ഇയാൾക്കെതിരെ ആരോപിക്കുന്നു. എന്നാൽ യഥാർഥത്തിൽ അങ്ങനെയൊരു ഇൻവോയ്‌സ് ഡിസ്‌കൗണ്ടിങ് ബിസിനസ് അവിടെ നടന്നിരുന്നില്ല.

0 Comments