ലോകകപ്പ് ഫൈനല്‍; കറണ്ട് കട്ടില്ല; ഞായറാഴ്ച അധിക വൈദ്യുതി വാങ്ങുമെന്ന് മന്ത്രി സണ്ണി ജോസഫ്

 




ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍ ദിനമായ ഞായറാഴ്ച അധിക വൈദ്യുതി വാങ്ങുമെന്ന് മന്ത്രി സണ്ണി ജോസഫ്. വൈദ്യുതി ഉപഭോഗത്തില്‍ നേരിടുന്നത് വലിയ പ്രതിസന്ധിയെന്നും , ദീര്‍ഘകാലാടിസ്ഥാനത്തില്‍ മാത്രമേ പ്രശ്‌നം പരിഹരിക്കാന്‍ കഴിയൂ എന്നും വൈദ്യുത മന്ത്രി സണ്ണി ജോസഫ് പറഞ്ഞു.

ഞായറാഴ്ചത്തേക്ക് ഫുട്‌ബോളിന് വേണ്ടി നമ്മള്‍ അധിക വിലയ്ക്ക് വൈദ്യുതി വാങ്ങുകയാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വൈദ്യുതി വാങ്ങും. പകല്‍ ഇത്തരത്തില്‍ വൈദ്യുതി വാങ്ങേണ്ട ആവശ്യമില്ല – അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഒഴിവാക്കാന്‍ കഴിയാത്ത സാഹചര്യമെന്നാണ് കെഎസ്ഇബിയുടെയും വൈദ്യുത വകുപ്പിന്റെയും വിശദീകരണം. നിയന്ത്രണം ഒഴിവാക്കാന്‍ സാധ്യമായ എല്ലാ കാര്യങ്ങളും പരമാവധി ചെയ്യുന്നുണ്ടെന്ന് വകുപ്പ് മന്ത്രി വിശദീകരിക്കുന്നു. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 1200ന് മുകളില്‍ മെഗാവാട്ട് വൈദ്യുതി പീക്ക് സമയങ്ങളില്‍ ആവശ്യമായി വരുന്നു. കഴിഞ്ഞ ജൂലൈയില്‍ 70 ദശലക്ഷം യൂണിറ്റായിരുന്നു പ്രതിദിന ഉപയോഗം എങ്കില്‍ ഇത്തവണ 78 ദശലക്ഷമായി കൂടി. അണക്കെട്ടുകളിലെ ജലത്തിന്റെ അളവിലും കാര്യമായ കുറവുണ്ടായി. വേനല്‍ക്കാലത്ത് മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കടം വാങ്ങിയ 530 മെഗാവാട്ട് വൈദ്യുതി തിരിച്ചു നല്‍കേണ്ടതും സര്‍ക്കാരിന് ബാധ്യതയായി നിലനില്‍ക്കുന്നു. ഇത്രയും പ്രതിസന്ധി നിലനില്‍ക്കെ സംസ്ഥാനത്ത് വരും ദിവസങ്ങളിലും വൈദ്യുതി നിയന്ത്രണം ഉണ്ടായേക്കും. പവര്‍ എക്‌സ്‌ചേഞ്ച് വഴി വൈദ്യുതി ആവശ്യത്തിനു ലഭിക്കാതെ വന്നതും പീക്‌സമയത്തെ നിയന്ത്രണത്തിന് ഇടയാക്കി. പവര്‍ കട്ടിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷം വൈദ്യുതഭവനിലേക്ക് എത്തി. എബിവിപിയുടെ നേതൃത്വത്തില്‍ ആയിരുന്നു അപ്രഖ്യാപിത പവര്‍കട്ടിനെതിരെ പ്രതിഷേധം.

സോളാര്‍ എനര്‍ജി കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ നിന്ന് 200 മെഗവാട്ട് വൈദ്യുതി   വാങ്ങാനുള്ള ആലോചനകളും നടക്കുന്നുണ്ട്. 25 വര്‍ഷത്തേക്ക് സെക്കിയില്‍ നിന്ന് വൈദ്യുതി വാങ്ങാനുള്ള അനുമതി കെഎസ്ഇബിക്ക് റെഗുലേറ്ററി കമ്മീഷന്‍ നല്‍കി. പീക്ക് സമയത്ത് 600 മുതല്‍ 700 മെഗാവാട്ട് വരെ വൈദ്യുതിയുടെ കുറവ് ഉണ്ടാകുന്നുണ്ട്. ഫുട്‌ബോള്‍ ലോകകപ്പ് നടക്കുന്ന ദിവസങ്ങളില്‍ വൈദ്യുതി മുടക്കം ഒഴിവാക്കാന്‍ കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങാനും കെഎസ്ഇബി തീരുമാനിച്ചു.

Post a Comment

0 Comments