ഓഹരി കൈമാറ്റത്തിൽ സർക്കാറിനുള്ള അപേക്ഷ പുതുക്കിയതിന് പിന്നാലെ വിശദീകരണവുമായി അദാനി ഗ്രൂപ്പ്.ഓഹരി കൈമാറ്റം ഉണ്ടായാലും വീഴിഞ്ഞത്ത് MSC കമ്പനിക്ക് കുത്തകാവകാശം ഉണ്ടാകില്ലെന്നു അദാനി പോർട്സ് സിഇഒ അശ്വിനി ഗുപ്ത വ്യക്തമാക്കി.കേരള സർക്കാരുമായുള്ള നല്ല ബന്ധം തുടരും, സംസ്ഥാന സർക്കാരിന്റെ അനുമതിയോടെ മാത്രമേ അന്തിമ കരാർ ഒപ്പിടൂ എന്നും അദാനി ഗ്രൂപ്പിന്റെ വിശദീകരണകുറിപ്പിൽ പറയുന്നു.
സെബിക്ക് നൽകിയ കത്തിൽ പറയുന്നത് പ്രാഥമിക ധാരണയാണ്. സർക്കാരിന്റെ എല്ലാ വ്യവസ്ഥകളും അംഗീകരിക്കും. എംഎസ്‌സി കമ്പനിയുമായുള്ള ഓഹരി ഇടപാട് കഴിയുമ്പോൾ വിഴിഞ്ഞം തുറമുഖത്ത് കമ്പനിയുടെ കുത്തകവൽക്കരണം നടക്കുമെന്ന ആക്ഷേപങ്ങളെയും വിമർശനങ്ങളെയും അദാനി ഗ്രൂപ്പ് തള്ളി. എല്ലാ വിഭാഗം കപ്പലുകൾക്കും അടുക്കാവുന്ന തുറമുഖമായിട്ടാണ് വിഴിഞ്ഞത്തെ വിഭാവനം ചെയ്തിരിക്കുന്നത്, അത് അങ്ങിനെ തന്നെ തുടരും. വിഴിഞ്ഞത്ത് എത്താൻ ആഗ്രഹിക്കുന്ന എല്ലാ കപ്പൽ കമ്പനികൾക്കും സേവനങ്ങൾ നൽകും. എംഎസ്‌സി കമ്പനിക്കോ അവരുടെ അനുബന്ധ കമ്പനികൾക്കോ മാത്രമായി പ്രത്യേകം ബർത്ത് അവകാശങ്ങൾ ഉണ്ടായിരിക്കില്ല. കരാറിലെ വ്യവസ്ഥകൾ പാലിച്ചുകൊണ്ട് പൊതു ടെർമിനൽ ആയി തന്നെ പ്രവർത്തിക്കുമെന്നും വിശദീകരണകുറിപ്പിൽ പറയുന്നു.
0 Comments