പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതകത്തിൽ പ്രതി ചെന്താമരയ്ക്ക് അർഹമായ ശിക്ഷയാണ് ലഭിച്ചതെന്നും അതിയായ സന്തോഷമുണ്ടെന്നും പ്രോസിക്യൂട്ടർ അഡ്വ. വിജയകുമാർ. സംഭവം അപൂർവങ്ങളിൽ അപൂർവമായ കേസായി കോടതി പരിഗണിച്ചു. പൊലീസിൻ്റെയും പ്രോസിക്യൂഷൻ സാക്ഷികളുടെയും സഹകരണത്തോടെയാണ് ഇത്ര വലിയൊരു വിധി സമ്പാദിക്കാൻ കഴിഞ്ഞത്. പ്രതിഭാഗത്തിൻ്റെ വാദങ്ങൾ കോടതി പൂർണമായും തള്ളിയെന്നും പ്രോസിക്യൂട്ടർ മാധ്യമങ്ങളോട് പറഞ്ഞു.
കുട്ടികളുടെ പുനരധിവാസം, പ്രതിയുടെ സ്വഭാവ രീതി, കൊലപാതങ്ങൾ നടത്തിയ രീതി തുടങ്ങിയ കാര്യങ്ങളെല്ലാം കോടതി പരിഗണിച്ചു. സംഭവം ആസൂത്രിതമാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. ഒരു പ്രകോപനവും ഇല്ലാതെയായിരുന്നു ആക്രമണം നടത്തിയത്. കോടതിയുടെ നിർദേശപ്രകാരം, സൈക്കോളജിസ്റ്റ് ബോർഡ് പ്രതിക്ക് യാതൊരു മാനസിക പ്രശ്നങ്ങളും ഇല്ലെന്ന് കണ്ടെത്തിയിരുന്നു. പ്രോസിക്യൂഷൻ വധശിക്ഷ തന്നെ ആവശ്യപ്പെട്ടതിനെ തുടർന്നാണ് പ്രതി മാനസാന്തരം പ്രകടിപ്പിച്ചത്. കോടതി അത് കാര്യമായി എടുത്തിട്ടില്ല. സാക്ഷി ഗിരീഷ് മൊഴി മാറ്റിയത് കള്ളത്തരമായിരുന്നുവെന്ന് കോടതിക്ക് ബോധ്യമായെന്നും അഡ്വ. വിജയകുമാർ വ്യക്തമാക്കി.

0 Comments