അബൂദബി: ഹോർമുസ് കടലിടുക്കിൽ രണ്ട് യുഎഇ കപ്പലുകൾക്ക് നേരെ ആക്രമണം. ഇറാൻ നടത്തിയ ആക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. ഹോർമുസ് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. രണ്ട് കപ്പലുകൾ ആക്രമിക്കപ്പെട്ടതായി അബൂദബി എണ്ണകമ്പനിയായ 'അഡ്നോക്’ സ്ഥിരീകരിച്ചു. കപ്പലാക്രമണത്തെ യുഎഇ വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു.
ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം അതീവ ദുഷ്കരമായി തുടരുന്നതിനിടെയാണ് യുഎഇ കപ്പലുകൾക്ക് നേരെ ആക്രമണം ഉണ്ടായത്. ഹോർമുസിന്‍റെ നിയന്ത്രണം പൂർണമായും തങ്ങളുടെ നിയന്ത്രണത്തിലാണെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് അവകാശപ്പെട്ടിരുന്നു. അതേസമയം, ഫെബ്രുവരി 28ന് യുദ്ധം തുടങ്ങിയ ശേഷം ഹോർമുസിൽ വെച്ച് ആക്രമിക്കപ്പെട്ട അഡ്നോകിന്റെ കപ്പലുകളുടെ എണ്ണം 17 ആയി.
2026 ആഗസ്റ്റ് ഏഴ് വരെ 15 കപ്പലുകൾ ആക്രമിക്കപ്പെട്ടിരുന്നതായി അബൂദബി നാഷനൽ ഓയിൽ കമ്പനി (അഡ്നോക്) സ്ഥിരീകരിച്ചിരുന്നു. ഈ ആക്രമണങ്ങളിൽ ഒരാൾ മരണപ്പെടുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചാണ് ആക്രമണം നടന്നത്. ആഗസ്റ്റ് ആദ്യം മാത്രം മൂന്ന് കപ്പലുകൾ ആക്രമിക്കപ്പെട്ടിരുന്നു. ഈ മാസം അഡ്നോകിന്റെ അഞ്ച് കപ്പലുകളാണ് ഹോർമുസിൽ വെച്ച് ആക്രമിക്കപ്പെട്ടത്.
%20(1).jpg)
0 Comments