എക്‌സാലോജിക് കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ പരിശോധനയ്‌ക്കെത്തിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ തിരുവനന്തപുരം മ്യൂസിയം പോലീസ് സ്‌റ്റേഷനിലെ ഓണാഘോഷത്തിൽ പങ്കെടുത്ത സംഭവത്തിൽ പോലീസിന് സംഭവിച്ചത് ഗുരുതര വീഴ്ചയെന്ന് കമ്മീഷറുടെ റിപ്പോർട്ട്.
ജാമ്യവ്യവസ്ഥപ്രകാരം സ്റ്റേഷനിൽ ഒപ്പിടാനെത്തിയ കോർപറേഷൻ മുൻ കൗൺസിലറും സിപിഎം നേതാവുമായി ഐ.പി. ബിനുവും കൂട്ടുപ്രതികളുമാണ് സ്റ്റേഷനിലെ ഓണഘോഷങ്ങളിൽ പങ്കെടുത്ത്. ഒപ്പിടാൻ എത്തിയ പ്രതികളെ സ്റ്റേഷനിൽ തുടരാൻ അനുവദിച്ചത് പോലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണെന്ന് റിപ്പോർട്ടിൽ പറയുന്നു.
സംഭവത്തിൽ സ്‌പെഷ്യൽ ബ്രാഞ്ച് പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. ഇതുകൂടാതെ സിറ്റി പോലീസ് കമ്മീഷണർ അരുൾ ബി. കൃഷ്ണയും അന്വേഷണം നടത്തി റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ട്. ഒപ്പിടാൻ എത്തിയ പ്രതികളെ ഒപ്പിടുന്ന നടപടിക്ക് ശേഷം സ്റ്റേഷനിൽനിന്ന് പറഞ്ഞുവിടുന്നതിൽ വീഴ്ചവരുത്തി എന്നാണ് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ.
പ്രതികൾ സ്റ്റേഷനിൽ കൂട്ടംകൂടി നിൽക്കുകയും പിന്നീട് ഓണാഘോഷത്തിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്ന ഊഞ്ഞാലിൽ ആടുകയും ചെണ്ടകൊട്ടുകയുമൊക്കെ ചെയ്തത് ഉചിതമായില്ലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. മാത്രമല്ല, ഇതെല്ലാം നോക്കിനിന്നതല്ലാതെ പോലീസുകാർ അതിൽ ഇടപെട്ടില്ല. അവരെ അവിടെനിന്ന് പിരിച്ചുവിട്ടില്ല എന്നുള്ള നിരീക്ഷണങ്ങളും റിപ്പോർട്ടിലുണ്ട്.
സ്റ്റേഷന്റെ ചാർജ് ഉണ്ടായിരുന്ന ഉദ്യോഗസ്ഥരടക്കം എന്തുകൊണ്ടാണ് ആഘോഷണങ്ങളുടം ഭാഗമാകാൻ ഈ പ്രതികളെ പ്രോത്സാഹിപ്പിച്ചത് എന്ന കാര്യത്തിൽ വിശദമായ അന്വേഷണം വേണമെന്നും റിപ്പോർട്ടിൽ നിർദേശമുണ്ട്.
പോലീസുകാരുടേയും പ്രതികളുടേയും ഡ്രസ്സ്‌കോഡുമായി ബന്ധപ്പെട്ടതാണ് മറ്റൊരു പ്രധാന വീഴ്ച. ഓണാഘോഷത്തിന്റെ ഭാഗമായി ഈ സ്‌റ്റേഷനിലെ പോലീസുകാർ ഒരു ഡ്രസ്സ് കോഡ് നിശ്ചയിച്ചിരുന്നു. പോലീസുകാരുടെ അതേ ഡ്രസ്സ് കോഡിലാണ് ഐ.പി. ബിനു ഉൾപ്പെടെയുള്ള പ്രതികൾ സ്റ്റേഷനിൽ എത്തിയത്. ഇതിനെക്കുറിച്ചും വിശദമായ അന്വേഷണം നടക്കണമെന്ന് റിപ്പോർട്ടിൽ പറയുന്നു.
പോലീസുകാർ ഓണാഘോഷത്തിന്റെ ഭാഗമായി 66 ജോഡി ഡ്രസ്സാണ് ഒരു ടെക്‌സ്‌റ്റൈൽ ഷോപ്പിൽനിന്ന് വാങ്ങിയത്. ഇതിൽനിന്ന് ഏതെങ്കിലുമാണോ പ്രതികൾക്ക് ലഭിച്ചത്, അതല്ല അങ്ങനെ ഒരു ഡ്രസ്സ് കോഡ് സംബന്ധിച്ചുള്ള വിവരം ചോർന്നുകിട്ടുകയും അങ്ങനെ കൗതുകത്തിന് അദ്ദേഹം അതേ നിറത്തിലുള്ള ഉടുപ്പിട്ട് വന്നതാണോ എന്നുമുള്ള കാര്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.
അതേസമയം, സംഭവത്തിൽ രൂക്ഷപ്രതികരണവുമായി ആരോഗ്യമന്ത്രി കെ. മുരളീധരൻ രംഗത്തെത്തി. പോലീസുകാരുടെ ഡ്രസ്സ് കോഡിൽ പ്രതികൾ എത്തിയതിനെക്കുറിച്ച് വിശദമായ അന്വേഷണം നടക്കണമെന്നും ഭരണം മാറിയത് അറിയാത്ത ഉദ്യോഗസ്ഥർ ഇപ്പോഴും ഉണ്ടെന്നും മുരളീധരൻ വിമർശിച്ചു.
'അദ്ദേഹത്തിന് മുണ്ടും ഷർട്ടും വാങ്ങിക്കൊടുത്ത പോലീസുകാർവരെയുണ്ടെന്നാണ് അറിയാൻ കഴിയുന്നത്. അതാണ് പറഞ്ഞത്, ഭരണം മാറിയതറിയാത്ത ചില പോലീസ് ഉദ്യോഗസ്ഥർ ഇപ്പോഴുമുണ്ട്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കോൺഗ്രസുകാരെ സ്റ്റേഷനിലിട്ട് തല്ലിയ വിദ്വാനാണ് ഈ ആഘോഷത്തിന്റെ പുറകിൽ പ്രവർത്തിച്ച ശക്തി', അദ്ദേഹം ആരോപിച്ചു.
സംഭവത്തെക്കുറിച്ച് ആഭ്യന്തരമന്ത്രിയോ വകുപ്പോ ഇതുവരെ പ്രതികരിച്ചിട്ടില്ല. വിശദമായ അന്വേഷണത്തിനുശേഷം സംഭവസമയത്ത് സ്റ്റേഷനിലുണ്ടായിരുന്ന പോലീസുകാർക്കെതിരെ നടപടി ഉണ്ടാകുമെന്നാണ് വിവരം. മാത്രമല്ല, പ്രതികൾ ജാമ്യവ്യവസ്ഥ ലംഘിച്ചു എന്ന ഒരു വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ ജാമ്യം റദ്ദാക്കാനുള്ള നടപടികളും സിറ്റി പോലീസ് ആരംഭിച്ചിട്ടുണ്ട്.
0 Comments