വീണ്ടും കലാപഭൂമിയായി മണിപ്പൂര്‍; നാല് പേര്‍ കൊല്ലപ്പെട്ടു

 




ഇംഫാല്‍: മണിപ്പൂരിനെ കലാപഭൂമിയിലേക്ക് തള്ളിവിട്ട് വീണ്ടും ആക്രമണം. ഇന്നലെയുണ്ടായ ആക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. കുക്കി വിഭാഗത്തില്‍ പെട്ടവരാണ് കൊല്ലപ്പെട്ടത്. തമെങ്‌ലോങ്, നോണി ജില്ലകളില്‍ ആയുധധാരികള്‍ നടത്തിയ ആക്രമണത്തില്‍ ഒരു കുട്ടിക്ക് പരിക്കേല്‍ക്കുകയും ഒരു സ്ത്രീയെ കാണാതാവുകയും ചെയ്തിട്ടുണ്ട്. നാഗാ വിഭാഗമാണ് ആക്രമണത്തിന് പിന്നിലെന്ന് കുക്കികള്‍ ആരോപിച്ചു.

തമെങ്‌ലോങ്ങിലെ ടോല്ലന്‍ വില്ലേജിലാണ് ഇന്നലെ പുലര്‍ച്ചെ നാലിന് ആദ്യം ആക്രമണമുണ്ടായതെന്ന് കുക്കികള്‍ പറഞ്ഞു. ഈ ആക്രമണത്തില്‍ ഒരു സ്ത്രീ തല്‍ക്ഷണം കൊല്ലപ്പെടുകയും ഗുരുതരമായി പരിക്കേറ്റ ഇവരുടെ ഭര്‍ത്താവ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിക്കുകയും ചെയ്‌തെന്ന് ട്രൈബല്‍ ലീഡേഴ്‌സ് ഫോറം വക്താവ് ഗിന്‍സ വുവല്‍സോങ് പറഞ്ഞു. ആറ് വയസ് മാത്രം പ്രായമുള്ള ഇവരുടെ മകനും വെടിയേറ്റിട്ടുണ്ട്. നോണി ജില്ലയിലെ ലോങ്പി ഗ്രാമത്തില്‍ വൈകിട്ട് മൂന്നിന് നടന്ന ആക്രമണത്തില്‍ രണ്ട് പേര്‍ സംഭവസ്ഥലത്ത് വെച്ചുതന്നെ കൊല്ലപ്പെടുകയായിരുന്നു.

ആയുധധാരികളായ നാഗ വിഭാഗത്തില്‍ പെട്ട ചിലരാണ് ഈ ആക്രമണങ്ങള്‍ക്ക് പിന്നിലെന്ന് ടോല്ലന്‍, ലോങ്പി ഗ്രാമങ്ങളിലെ കുക്കി പ്രതിനിധികള്‍ കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ആക്രമണം സാധാരണക്കാര്‍ക്കെതിരായ തീവ്രവാദ പ്രവര്‍ത്തനമായി പരിഗണിക്കണമെന്നും, കേന്ദ്രസര്‍ക്കാരും ദേശീയ മനുഷ്യാവകാശ കമ്മീഷനും അടിയന്തരമായി വിഷയത്തില്‍ ഇടപെടണമെന്നും ടോല്ലന്‍ വില്ലേജ് അധികാരികള്‍ ആവശ്യപ്പെട്ടു.

ആക്രമണത്തെ അപലപിച്ചുകൊണ്ട് കുക്കി വിഭാഗത്തില്‍ പെട്ട എംഎല്‍എമാരായ ലെറ്റ്‌സമാങ് ഹാവോകിപ്പും കിമ്‌നിയോ ഹാങ്ശിങ്ങും രംഗത്തെത്തി. സ്ത്രീകളെയും കുട്ടികളെയും ഉന്നംവെച്ചുകൊണ്ടുള്ള ആക്രമണങ്ങളെ ഒരുനിലക്കും അംഗീകരിക്കാനാകില്ലെന്നും ഇത്തരം ഭീരുത്വം നിറഞ്ഞ നീക്കങ്ങള്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും ഹാങ്ശിങ്ങ് അറിയിച്ചു.


Post a Comment

0 Comments