മുർഷിദാബാദ്: പശ്ചിമ ബംഗാളിൽ ഒന്നാം ഘട്ട നിയമസഭാ വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ മുർഷിദാബാദ് ജില്ലയിലെ നൗഡയിൽ ക്രൂഡ് ബോംബ് സ്ഫോടനം. അക്രമത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. തിരിച്ചറിയാത്ത ഒരു സംഘം ആളുകൾ ജനക്കൂട്ടത്തിന് നേരെ ബോംബ് എറിയുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. വോട്ടെടുപ്പ് ദിവസം നടന്ന ഈ അക്രമം പ്രദേശവാസികൾക്കിടയിൽ വലിയ പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്.
സംഭവത്തെത്തുടർന്ന് മുർഷിദാബാദിൽ സുരക്ഷാ ക്രമീകരണങ്ങൾ അതീവ ജാഗ്രതയിലാക്കി. സംഘർഷസാധ്യത കണക്കിലെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നേരിട്ടുള്ള നിരീക്ഷണത്തിലായിരുന്ന ജില്ലയിൽ കൂടുതൽ കേന്ദ്ര സേനയെ വിന്യസിച്ചു. അക്രമത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ മനോജ് അഗർവാൾ അറിയിച്ചു. സ്ഫോടനത്തെക്കുറിച്ച് അടിയന്തര റിപ്പോർട്ട് നൽകാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് നിർദേശിച്ചിട്ടുണ്ട്.
ബോംബേറിന് പിന്നാലെ പ്രദേശത്ത് രാഷ്ട്രീയ സംഘർഷവും പൊട്ടിപ്പുറപ്പെട്ടു. സ്ഫോടനം നടന്ന സ്ഥലം സന്ദർശിക്കാനെത്തിയ ആം ജനത ഉന്നയൻ പാർട്ടി സ്ഥാപകൻ ഹുമായൂൺ കബീറിനെ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ തടഞ്ഞതാണ് സംഘർഷത്തിന് കാരണമായത്. മുൻപ് തൃണമൂലിൽ നിന്ന് പുറത്താക്കപ്പെട്ട നേതാവായ കബീറും ടിഎംസി പ്രവർത്തകരും തമ്മിലുണ്ടായ വാക്കേറ്റം കൈയാങ്കളിയിൽ കലാശിക്കുകയായിരുന്നു. സ്ഥലത്ത് നിലവിൽ പൊലീസ് കാവൽ ശക്തമാക്കിയിട്ടുണ്ട്.

0 Comments