പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലെ റെയ്ഡിൽ പ്രതിഷേധിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആസ്ഥാനത്തേക്ക് മാർച്ച് പ്രഖ്യാപിച്ച് സിപിഐഎം. ഉച്ചയ്ക്ക് 2.30നാണ് പ്രതിഷേധ മാർച്ച്. ജനറൽസെക്രട്ടറി എം എ ബേബി യുടെ നേതൃത്വത്തിലാണ് മാർച്ച് നടക്കുക. ഇ ഡി ആസ്ഥാനമായ പരിവർത്തൻ ഭവനിലേക്കാണ് മാർച്ച് നടത്തുക.
നിയമസഭാ തിരഞ്ഞെടുപ്പ് തോൽവിയിൽ പാർട്ടി ഘടകങ്ങളിൽ നിന്ന് കടുത്ത വിമർശനം നേരിടുന്നതിനിടെയാണ്, പിണറായി വിജയന്റെ വീടുകളിൽ ഉൾപ്പെടെ ഇ ഡി റെയ്ഡ്. പിന്നാലെ പിണറായി വിജയന് പ്രതിരോധമൊരുക്കിയും കോൺഗ്രസിനെയും കേന്ദ്രസർക്കാരിനെയും കടന്നാക്രമിക്കുകയുമാണ് സിപിഐഎം നേതാക്കൾ. റെയ്ഡ് ബിജെപി-കോൺഗ്രസ് സംയുക്ത ഓപ്പറേഷന്റെ ഭാഗമാണ് പരിശോധനയെന്ന് CPIM നേതാക്കൾ ആരോപിച്ചു. മുഖ്യമന്ത്രി വി ഡി സതീശന്റെ ഡൽഹി യാത്രയും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയും ചൂണ്ടിക്കാട്ടിയാണ് നേതാക്കളുടെ ആരോപണം.
Read Also: ED റെയ്ഡ് കോൺഗ്രസ്-BJP ഡീലെന്ന് എംബി രാജേഷ്; പിണറായി വിജയനെ ടാർഗറ്റ് ചെയ്യുന്നുവെന്ന് കെഎൻ ബാലഗോപാൽ
പിണറായി വിജയന്റെ കണ്ണൂരിലെയും തിരുവനന്തപുരത്തെയും വീടുകൾ ഉൾപ്പെടെ പന്ത്രണ്ട് ഇടങ്ങളിലാണ് ഇ.ഡി റെയ്ഡ് നടക്കുന്നത്. മുൻമന്ത്രിയും പിണറായി വിജയന്റെ മകൾ വീണയുടെ ഭർത്താവുമായ പി എ മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വീട്ടിലും, സിഎംആർഎൽ, എക്സാലോജിക് എന്നിവയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലും ഒരേ സമയം ഇ.ഡിയുടെ പരിശോധന പുരോഗമിക്കുകയാണ്. വീണയേയും സിഎംആർഎൽ കമ്പനി ഡയറക്ടർ ശരൺ എസ് കർത്തയേയും ഇ ഡി ചോദ്യം ചെയ്തു.
0 Comments