ബൈജൂസ് സ്ഥാപകൻ ബൈജു രവീന്ദ്രന് തിരിച്ചടി; ആറുമാസം തടവിന് ശിക്ഷിച്ച് സിംഗപ്പൂർ കോടതി

 




സിംഗപ്പൂർ: പ്രമുഖ മലയാളി വ്യവസായിയും പ്രതിസന്ധിയിലായ എഡ്‌ടെക് കമ്പനി 'ബൈജൂസിന്റെ' സ്ഥാപകനുമായ ബൈജു രവീന്ദ്രന് സിംഗപ്പൂർ കോടതി ആറ് മാസം തടവുശിക്ഷ വിധിച്ചു. കോടതി ഉത്തരവുകൾ ലംഘിച്ചതിനും ആസ്തി വിവരങ്ങൾ വെളിപ്പെടുത്താത്തതിനും കോടതി അലക്ഷ്യത്തിനാണ് ശിക്ഷ.

തന്റെ ആസ്തികളുമായി ബന്ധപ്പെട്ട് 2024 ഏപ്രിൽ മുതൽ കോടതി പുറപ്പെടുവിച്ച ഒന്നിലധികം ഉത്തരവുകൾ ബൈജു രവീന്ദ്രൻ അനുസരിച്ചില്ലെന്ന് കോടതി കണ്ടെത്തി. അധികൃതർക്ക് മുന്നിൽ കീഴടങ്ങാൻ കോടതി ബൈജുവിനോട് കോടതി നിർദേശിച്ചിട്ടുണ്ട്. കൂടാതെ കോടതിച്ചെലവായി 90,000 സിംഗപ്പൂർ ഡോളറും (ഏകദേശം 70,500 യു.എസ് ഡോളർ) പിഴയൊടുക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

മറ്റൊരു അനുബന്ധ കമ്പനിയിൽ ഓഹരികളുള്ള 'ബീയാർ ഇൻവെസ്റ്റ്കോ പ്രൈവറ്റ് ലിമിറ്റഡ്' എന്ന കോർപ്പറേറ്റ് സ്ഥാപനത്തിന്റെ നിയമപരമായ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകൾ ഹാജരാക്കാനും സിംഗപ്പൂർ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

ബൈജൂസിൽ വൻതോതിൽ നിക്ഷേപം നടത്തിയിരുന്ന ഖത്തർ പരമാധികാര നിക്ഷേപ നിധിയുടെ ഉപകമ്പനിയായ ഖത്തർ ഹോൾഡിങ്സ് നൽകിയ നിയമപോരാട്ടത്തിനൊടുവിലാണ് ഈ വിധി. 1.2 ബില്യൺ ഡോളറിന്റെ വായ്പ തിരിച്ചടവുമായി ബന്ധപ്പെട്ട് യു.എസിലെ നിക്ഷേപകരും വായ്പ നൽകിയവരും ബൈജു രവീന്ദ്രനെതിരെ നിലവിൽ നിയമനടപടികളുമായി മുന്നോട്ടുപോകുന്നുണ്ട്. ഇതിനിടയിലാണ് സിംഗപ്പൂർ കോടതിയിൽ നിന്നുള്ള ഈ പുതിയ തിരിച്ചടി.

ഈ കേസിൽ ഖത്തർ ഹോൾഡിങ്സിനെ പ്രതിനിധീകരിച്ച് 'ഡ്രൂ ആൻഡ് നേപ്പിയർ' എന്ന നിയമസ്ഥാപനവും, ബൈജൂസ് ഇൻവെസ്റ്റ്‌മെന്റ്സിനെ പ്രതിനിധീകരിച്ച് 'ഫെർവെന്റ് ചേമ്പേഴ്‌സും' കോടതിയിൽ ഹാജരായി.വിഷയത്തില്‍ ബൈജു രവീന്ദ്രന്‍ പ്രതികരിച്ചിട്ടില്ല.നിലവിൽ ബൈജു സിംഗപ്പൂരിലാണോ അതോ മറ്റെവിടെയെങ്കിലും ആണോ എന്ന് വ്യക്തമല്ല.

'ബൈജൂസ്' എന്ന പേരിൽ പ്രശസ്തമായ 'തിങ്ക് ആൻഡ് ലേൺ പ്രൈവറ്റ് ലിമിറ്റഡ്' എന്ന സ്ഥാപനത്തിലൂടെയാണ് ബൈജു രവീന്ദ്രൻ ശതകോടീശ്വരനായി മാറിയത്. ആഗോള കമ്പനികളിൽ നിന്ന് വൻതോതിൽ നിക്ഷേപം കിട്ടിയ ഇന്ത്യന്‍ സ്റ്റാര്‍ട്ട് അപ്പുകളില്‍ ഒന്നാമതായിരുന്നു ഇത്.


Post a Comment

0 Comments