ഇഡി ഉദ്യോഗസ്ഥരെ ചുടുകട്ട കൊണ്ട് ഇടിച്ചു കൊല്ലാന്‍ ശ്രമിച്ചെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്

 



തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡ് നടത്തിയ ഇഡി ഉദ്യോഗസ്ഥരെ സിപിഎം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ആക്രമിച്ച സംഭവത്തില്‍ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്. ഉദ്യോഗസ്ഥരെ ചുടുകട്ട കൊണ്ട് ഇടിച്ചു കൊല്ലാന്‍ ശ്രമിച്ചു എന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇഷ്ടികയും കല്ലും കമ്പും ഉപയോഗിച്ച് ആക്രമിച്ചു. പ്രതികള്‍ ക്രിമിനല്‍ പശ്ചാത്തലം ഉള്ളവരാണ്. പ്രതികള്‍ പുറത്തിറങ്ങിയാല്‍ അക്രമ പരമ്പരയ്ക്ക് സാധ്യതയെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

കേസില്‍ അറസ്റ്റിലായ 11 പ്രതികളെയും രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. ഇതിന് പിന്നാലെ അഞ്ച് പ്രതികള്‍ കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. വധശ്രമക്കുറ്റം നിലനില്‍ക്കില്ലെന്നും ഉദ്യോഗസ്ഥര്‍ക്ക് ചെറിയ മുറിവുകള്‍ മാത്രമാണുള്ളതെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു. ഉദ്യോഗസ്ഥരെ ആക്രമിച്ചത് ഡ്യൂട്ടിയില്‍ ആയിരുന്നപ്പോളല്ലെന്നും പ്രതികള്‍ അവകാശപ്പെട്ടു.

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചതില്‍ രണ്ട് എഫ്‌ഐആറുകള്‍ ആണ് രജിസ്റ്റര്‍ ചെയ്തത്. ആസൂത്രിതമായ ഗൂഢാലോചന ആക്രമത്തിന് പിന്നില്‍ ഉണ്ടെന്നാണ് ഇഡി ഉദ്യോഗസ്ഥരുടെ മൊഴി. ആക്രമണത്തില്‍ പങ്കെടുത്ത മുന്‍ കൗണ്‍സിലര്‍ ഐ.പി ബിനു ഇന്നലെ വൈകീട്ടോടെ പൊലീസില്‍ കീഴടങ്ങിയിരുന്നു.

Post a Comment

0 Comments