പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വീട്ടിലെ റെയ്ഡ് കഴിഞ്ഞ് മടങ്ങിയ ഇ ഡി സംഘം സഞ്ചരിച്ച വാഹനം തകർത്തതിൽ ഖേദം പ്രകടിപ്പിച്ച് സിപിഐഎം. കേടുപാട് സംഭവിച്ച വാഹനത്തിന്റെ ഉടമയ്ക്ക് നഷ്ടപരിഹാരം നൽകുമെന്ന് എ എ റഹീം എം പി വ്യക്തമാക്കി.
ഇ ഡിയെ വെച്ച് സംഘപരിവാർ നടത്തിയത് ആസൂത്രിത നീക്കമാണ്. പ്രവർത്തകരുടെ രോക്ഷം അണപൊട്ടി ഒഴുകി. ഉദ്യോഗസ്ഥർ എത്തിയ കാറിന് കേടുപാടുകൾ സംഭവിച്ചു. ഡ്രൈവർക്കും പരുക്കേറ്റു. തൊഴിലാളിയുടെ ഉപജീവനമാർഗ്ഗം ആക്രമിക്കപ്പെട്ടു എന്നതിൽ ഖേദമുണ്ട്. ആ നഷ്ടം പരിഹരിക്കുന്നതിൽ പാർട്ടിക്ക് ധാർമികതയുണ്ട്. ഡ്രൈവർ ശ്യാമുമായി നേതാക്കൾ സംസാരിച്ചു. ആശങ്ക നീക്കാനുള്ള കാര്യങ്ങൾ പാർട്ടിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നും എ എ റഹീം പ്രതികരിച്ചു.
അതേസമയം, പിണറായി വിജയന്റെ വീട്ടിലെ റെയ്ഡ് കഴിഞ്ഞു മടങ്ങിയ ഇ ഡി സംഘത്തെ ആക്രമിച്ച സംഭവത്തിൽ പൊലീസ് മേധാവിയിൽ നിന്നും നേരിട്ട് വിവരം തേടി ആഭ്യന്തര മന്ത്രി. പൊലീസ് വീഴ്ചയിലാണ് ഡിജിപിയും ഇന്റലിജൻസ് ADGP യും നേരിട്ടെത്തി വിശദീകരണം നൽകിയത്. ഇ ഡി സുരക്ഷ ആവശ്യപ്പെട്ടിരുന്നില്ലെന്നും, പൊലീസ് വീഴ്ച പരിശോധിക്കുമെന്നും DGP റവാഡ ചന്ദ്രശേഖർ പ്രതികരിച്ചു.
അതേസമയം, കേസിൽ ഒൻപത് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അതിൽ അഞ്ച് സിപിഐഎം പ്രവർത്തകരെ റിമാൻഡ് ചെയ്തു. വധശ്രമം ഉൾപ്പടെ ചുമത്തിയടുത്ത കേസിൽ ഒൻപത് പ്രതികൾ പിടിയിലായത്. അനിൽകുമാർ, കിരൺ,അമൽ എന്നിവരാണ് ഇന്ന് പിടിയിലായത്. ഇതിൽ തന്നെ ഡിവൈഎഫ്ഐ പ്രവർത്തകൻ അമലിനെ കോട്ടയത്തെ ലോഡ്ജിൽ നിന്നാണ് പിടികൂടിയത്.

0 Comments