തിരുവനന്തപുരം: ലഹരി മാഫിയക്കെതിരായ സര്‍ക്കാരിന്റെ ഓപറേഷന്‍ തൂഫാനിൽ ആദ്യ ദിനം 137 പേര്‍ അറസ്റ്റില്‍. 500 ഗ്രാം എംഡിഎംഎ പിടികൂടി. 104 കേസുകൾ രജിസ്റ്റർ ചെയ്തു.
എംഡിഎംഎ കേരളത്തിൽ എത്തുന്നത് കര്‍ണാടകയില്‍ നിന്നും വിദേശരാജ്യങ്ങളില്‍ നിന്നുമാണെന്നും കഞ്ചാവ് കേരളത്തിലേക്ക് എത്തുന്നത് ആന്ധ്രയില്‍ നിന്നും ഒഡീഷയില്‍ നിന്നുമാണെന്നും ഡിജിപി റവാഡ ചന്ദ്രശേഖർ പറഞ്ഞു. വിമാനത്താവളങ്ങളില്‍ നിരീക്ഷണം ശക്തമാക്കും. 30 ലക്ഷം രൂപയുടെ എംഡിഎംഎയാണ് പിടികൂടിയതെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചി മലപ്പുറം കോഴിക്കോട് ജില്ലകളിൽ നിന്ന് വാണിജ്യ അളവിൽ ലഹരി പിടിച്ചു. അന്തർസംസ്ഥാന തലത്തിലും നടപടികൾ ഉണ്ടാകും. അയൽ സംസ്ഥാനങ്ങളുമായും ചർച്ച നടത്തും. പലപ്പോഴും പ്രധാന കണ്ണികളെ പിടികൂടാൻ ബുന്ധിമുട്ട് നേരിടുന്നുണ്ട്. ഇത്തവണ അത്തരം പ്രശ്നങ്ങൾ പരിഹരിച്ച് മുന്നോട്ട് പോകാൻ കഴിയും എന്നാണ് പ്രതീക്ഷ. നിലവിൽ പിടിച്ചെടുത്ത എംഡിഎംഎ 30 ലക്ഷം രൂപയോളം മാർക്കറ്റ് വില ഉള്ളതാണെന്നും ഡിജിപി പറഞ്ഞു.
കാക്കനാട് കൊല്ലംകുടിമുകൾ അൾട്ടിമ ഫ്ലാറ്റിൽ 437 ഗ്രാം എംഡിഎംഎയുമായി മൂന്നു പേരാണ് പിടിയിലായത്. പ്രതികളായ കളമശ്ശേരി സ്വദേശി ആഷിഫ് (36) , പാലക്കാട് അർജുൻ (30) കാസർകോഡ് സ്വദേശി രതീഷ് (33) എന്നിവരുമായി ഫ്ലാറ്റിൽ ഡാൻസാഫ് സംഘം ഫ്ലാറ്റിൽ പരിശോധന നടത്തി.
14 ലക്ഷം രൂപയുടെ എംഡിഎംഎ ആണ് പിടികൂടിയത്. കൂടാതെ പ്രതിയുടെ ഫ്ലാറ്റിൽ നിന്നും ഒരു ലക്ഷം രൂപയും കണ്ടെടുത്തു. അകൗണ്ടിൽ വന്ന തുകകൾ ഡാൻസാഫ് പരിശോധിക്കുന്നു.

0 Comments