സ്ത്രീ സൗജന്യ യാത്രക്കായി കെഎസ്‍ആര്‍ടിസിക്ക് മുന്‍കൂര്‍ പണം നല്‍കില്ല; മാസാവസാനം മാത്രമേ തുക അനുവദിക്കൂ




 തിരുവനന്തപുരം: സ്ത്രീ സൗജന്യ യാത്രക്കായി സര്‍ക്കാര്‍ കെഎസ്‍ആര്‍ടിസിക്ക് മുന്‍കൂര്‍ പണം നല്‍കില്ല. തത്സമയ തിരിച്ചടവ് ഉദ്ദേശിക്കുന്നതിനാല്‍ മാസാവസാനം മാത്രമേ തുക അനുവദിക്കൂ. മുന്‍കൂറായി പണം ലഭിച്ചില്ലെങ്കില്‍ കെഎസ്‍ആര്‍ടിസിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളും ഡീസല്‍ വാങ്ങുന്നതും പ്രതിസന്ധിയിലാവുമെന്ന് ആശങ്ക.

സ്ത്രീ സൗജന്യ യാത്രയായ പ്രിയദര്‍ശിനി പദ്ധതി ആദ്യ ഘട്ടത്തില്‍ ഓര്‍ഡിനറി ബസിലാണ്. 65 മുതല്‍ 70 കോടി രൂപ മാസം വേണ്ടിവരുമെന്നാണ് കണക്ക്. 7 കോടി രൂപയാണ് കെഎസ്‍ആര്‍ടിസിയുടെ ഇപ്പോഴത്തെ പ്രതിദിന വരുമാനം. ഇതില്‍ മൂന്നര കോടിയും ഇന്ധനം വാങ്ങാനാണ് ചെലവാകുന്നത്. 45 ദിവസത്തെ ക്രെഡിറ്റ് രീതിയിലാണ് ഇന്ധന കമ്പനികള്‍‍ കോര്‍പറേഷന് ഡീസല്‍ നല്‍കുക. അതായത് 45 ദിവസം മുന്പ് വാങ്ങുന്ന ഡീസലിന്‍റെ തുക ഇന്ന് നല്‍കിയാല്‍ മതി. ഇങ്ങനെ വാങ്ങുന്പോള്‍ 2.70രൂപ സബ്സിഡിയായും 40 പൈസ കൃത്യമായി പണം അടക്കുന്നതുകൊണ്ടുള്ള ഇളവും ചേര്‍ത്ത് ലിറ്ററിന് 3.10 രൂപ കുറച്ചാണ് കമ്പനികള്‍‍ ഈടാക്കുന്നത്.

സ്ത്രീ സൗജന്യ യാത്രയിലൂടെ വരുമാനം കുറയുമ്പോള്‍‍ സര്‍ക്കാര്‍ തുക മുന്‍കൂറായി കിട്ടിയില്ലെങ്കില്‍ കാര്യങ്ങളെല്ലാം അവതാളത്തിലാവും. ഇന്ധന കമ്പനികള്‍‍ ഇളവ് നിര്‍ത്തലാക്കുമെന്ന് മാത്രമല്ല 8 ശതമാനം പലിശ കൂടി ചേര്‍ത്ത് വേണം പിന്നെ ഡീസലിന്‍റെ പണം അടക്കേണ്ടി വരിക. ഇപ്പോള്‍ തന്നെ 146.7 കോടി രൂപ ഇന്ധന കമ്പനികള്‍‍ക്ക് നല്‍കാനുണ്ട്. ഡീസല്‍ ഇല്ലാതെ വന്നാല്‍ സര്‍വീസുകള്‍ മുടങ്ങും. കെഎസ്‍ആര്‍ടിസിക്കുള്ള തിരിച്ചടവ് തുക സംബന്ധിച്ച് ധനകാര്യ സെക്രട്ടറിയാണ് തീരുമാനങ്ങളെടുക്കുന്നത്. അതിനാല്‍ മുന്‍കൂറായി തുക അനുവദിക്കണമെന്നാണ് കോര്‍പറേഷന്‍റെ ആവശ്യം.

Post a Comment

0 Comments