രാമക്ഷേത്ര ഭണ്ഡാരക്കൊള്ള; ക്ഷേത്ര ജീവനക്കാര്‍ക്ക് യൂണിഫോം ഏര്‍പ്പെടുത്തി, സുരക്ഷാ ക്രമീകരണങ്ങള്‍ പരിഷ്‌കരിച്ചു

 



ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര ഭണ്ഡാരക്കൊള്ളയുമായി ബന്ധപ്പെട്ട കേസില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായതോടെ ക്ഷേത്രത്തിലെ സുരക്ഷാ ക്രമീകരണങ്ങള്‍ പരിഷ്‌കരിച്ചു. സംഭാവന എണ്ണുന്ന കേന്ദ്രത്തിലെ സുരക്ഷാ ക്രമീകരണങ്ങളാണ് പ്രധാനമായും പരിഷ്‌കരിച്ചിരിക്കുന്നത്.

ജീവനക്കാര്‍ക്ക് യൂണിഫോമും ഏര്‍പ്പെടുത്തി. പോക്കറ്റ് ഇല്ലാത്ത നീല നിറത്തിലുള്ള വസ്ത്രങ്ങളാണ് അനുവദിച്ചത്. ക്ഷേത്രത്തിലെ നിരീക്ഷണം ശക്തമാക്കാന്‍ കൂടുതല്‍ സിസിടിവി കാമറകളും സ്ഥാപിച്ചു.

പണമെണ്ണുന്ന കേന്ദ്രത്തില്‍ പ്രവേശിക്കുമ്പോഴും മടങ്ങുമ്പോഴും സുരക്ഷാ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. അറസ്റ്റിലായ ഉദ്യോഗസ്ഥര്‍ക്ക് പകരം ഉടന്‍ നിയമനമുണ്ടാകില്ലെന്ന് ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു. എസ്‌ഐടി റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം നിയമനം നടത്തുമെന്നും ട്രസ്റ്റ് വ്യക്തമാക്കി.

അതേസമയം കുറ്റാരോപിതനായ ചമ്പത് റായിയെയും അറസ്റ്റിലായ അവിനാഷ് ശുക്ലയെയും എസ്‌ഐടി വിശദമായി ചോദ്യം ചെയ്യും. നേരത്തെ, അഞ്ച് പ്രതികള്‍ സംഭാവന തട്ടുന്ന സിസിടിവി ദൃശ്യങ്ങള്‍ എസ്‌ഐടിക്ക് ലഭിച്ചിരുന്നു. ഇന്ന് ട്രസ്റ്റിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും എസ്‌ഐടി പരിശോധിക്കും.

നിലവില്‍ ചമ്പത് റായ്, അനില്‍ മിശ്ര എന്നിവര്‍ക്ക് ക്ഷേത്ര ട്രസ്റ്റ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുകയാണ്. കൊള്ളയിലെ വിവരങ്ങള്‍ വിശദമായി എഴുതി നൽകണമെന്നാണ് ട്രസ്റ്റ് ചെയര്‍മാന്റെ നിർദേശം. മൂന്നുമാസം മുമ്പ് കൊള്ളയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചമ്പത് റായ് അറിഞ്ഞുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ്.

Post a Comment

0 Comments