'രക്ഷാപ്രവര്‍ത്തന'ക്കേസ് അട്ടിമറി; എഡിജിപി എം.ആര്‍ അജിത് കുമാറിനെതിരെ കടുത്ത നടപടി ഉടന്‍

 



തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നയിച്ച നവകേരള യാത്രക്കിടെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ക്രൂരമായി മര്‍ദിച്ച കേസില്‍ എഡിജിപി എം.ആര്‍ അജിത് കുമാറിനെതിരെ കടുത്ത നടപടി ഉടന്‍. കേസ് അട്ടിമറിക്കാന്‍ അജിത് കുമാര്‍ ശ്രമിച്ചതിന്റെ തെളിവുകള്‍ പുറത്തുവന്നിരുന്നു. കേസ് അട്ടിമറിച്ചതില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ അജിത് കുമാറിനെ സസ്‌പെന്‍ഡ് ചെയ്‌തേക്കുമെന്നാണ് ലഭിക്കുന്ന വിവരം.

നവകേരള യാത്രയ്ക്കിടെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഗണ്‍മാന്‍മാര്‍ ഉള്‍പ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥര്‍ ക്രൂരമായി മര്‍ദിച്ച സംഭവത്തെ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ 'രക്ഷാപ്രവര്‍ത്തനം' എന്ന് വിശേഷിപ്പിച്ചത് വിവാദമായിരുന്നു. യുഡിഎഫ് അധികാരത്തില്‍ വന്നതിന് പിന്നാലെ കേസ് അട്ടിമറിച്ചത് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കുകയായിരുന്നു. തുടര്‍ന്നാണ് കേസ് അട്ടിമറിക്കാന്‍ എഡിജിപിയുടെ നേതൃത്വത്തില്‍ ശ്രമം നടന്നതായി കണ്ടെത്തിയത്. മുന്‍പ് കേസ് അന്വേഷിച്ചിരുന്ന ഉദ്യോഗസ്ഥരെ എഡിജിപിയുടെ ഓഫീസിലേക്ക് വിളിച്ചുവരുത്തി കേസ് ഡയറിയില്‍ തിരുത്തലുകള്‍ വരുത്താന്‍ സമ്മര്‍ദ്ദം ചെലുത്തിയതായും വ്യക്തമായി.

സംഭവത്തില്‍ ഉള്‍പ്പെട്ട അഞ്ച് പൊലീസുകാരും ഗുരുതരമായ ചട്ടലംഘനം നടത്തിയെന്നും അവര്‍ പൂര്‍ണമായും കുറ്റക്കാരാണെന്നും വ്യക്തമാക്കിക്കൊണ്ട് എസ്‌ഐടി ആലപ്പുഴ സെഷന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. മര്‍ദന ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള നിര്‍ണായക തെളിവുകള്‍ മറച്ചുവെച്ച് പ്രതികള്‍ക്ക് അനുകൂലമായ രീതിയില്‍ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ എഡിജിപി നേരിട്ട് ഇടപെട്ടു എന്ന് വ്യക്തമാക്കുന്നതാണ് എസ്‌ഐടി റിപ്പോര്‍ട്ട്. എസ്‌ഐടി തലവനായിരുന്ന എസ്പി ഷൗക്കത്തലി ഇത് സംബന്ധിച്ച അന്തിമ റിപ്പോര്‍ട്ട് കഴിഞ്ഞ മാസം സംസ്ഥാന പൊലീസ് മേധാവിക്ക് നേരിട്ട് കൈമാറിയിരുന്നു.

Post a Comment

0 Comments