ബംഗളുരു ഡേ കെയറിലെ കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമം; പ്രതികളില്‍ ഒരാള്‍ അറസ്റ്റില്‍

 



ബെംഗളൂരു: കര്‍ണാടകയിലെ ഡേ കെയറില്‍ കുട്ടികളോട് അതിക്രൂരമായി പെരുമാറിയ ആയമാരിൽ ഒരാൾ അറസ്റ്റില്‍. വിജയലക്ഷ്മി എന്ന സ്ത്രീയാണ് അറസ്റ്റിലായത്. മറ്റു പ്രതികളായ ഭവാനി, സിന്ധു, ബിന്ദു, മഞ്ജുള എന്നിവര്‍ക്ക് നോട്ടീസ് അയച്ചതായി ബംഗളുരു പൊലീസ് പറഞ്ഞു.

ഭാരതീയ ന്യായസംഹിതയിലെ ക്രിമിനല്‍ ഭീഷണിയുമായി ബന്ധപ്പെട്ട വകുപ്പുകളും ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ വകുപ്പുകളും ചേര്‍ത്താണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. സംഭവം വിവാദമായതോടെ ഡേ കെയര്‍ താത്കാലികമായി അടച്ചുപൂട്ടി.

ബംഗളുരുവിലെ ക്യാപ്‌ജെമിനി എന്ന കമ്പനിയുടെ ബ്രൂക്ക്ഫില്‍സ് എന്ന കാമ്പസിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന ലിറ്റില്‍ ബഡ്സ് ഡേ കെയര്‍ എന്ന ശിശുസംരക്ഷണ കേന്ദ്രത്തിലാണ് സംഭവം നടന്നത്. ഐടി കമ്പനിയിലെ ജീവനക്കാരുടെ കുട്ടികള്‍ക്ക് വേണ്ടിയാണ് ഡേ കെയര്‍ സെന്റര്‍ പ്രവര്‍ത്തിച്ചിരുന്നത്.

കുട്ടികളെ ഭീഷണിപ്പെടുത്തുന്ന ആയമാരുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന് ബംഗളുരുവിലെ ചൈല്‍ഡ് ഹെല്‍പ്പ്‌ലൈനിലെ ഉദ്യോഗസ്ഥന്‍ പൊലീസിനെ വിവരമറിയിക്കുകയും എച്ച്എന്‍എല്‍ പൊലീസ് കേസെടുക്കുകയുമായിരുന്നു.

ലീഗല്‍ ആന്‍ഡ് പ്രൊബേഷന്‍ ഓഫീസര്‍ തിലകേഷ് കുമാറാണ് പരാതി നല്‍കിയത്. ജൂണ്‍ 29നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസിലെ നാല് പ്രതികള്‍ ഇതുവരെ ഹാജരായിട്ടില്ലെന്നും അന്വേഷണം തുടരുമെന്നും ബംഗളുരു പൊലീസ് വ്യക്തമാക്കി.

മുഴുവന്‍ സമയവും കുട്ടികളെ ബാത്ത്‌റൂമുകളില്‍ പൂട്ടിയിടുക, ഫ്രണ്ട്-ലോഡിങ് വാഷിങ് മെഷീന്റെ ഡ്രമ്മിനുള്ളില്‍ കുട്ടികളെ ഇരുത്തുക, ടോയ്‌ലെറ്റ് സ്‌പ്രേ ഉപയോഗിച്ച് കുട്ടികളുടെ മുഖത്തേക്കും വായയിലേക്കും വെള്ളം അടിക്കുക, വെള്ളം നിറഞ്ഞ ഇടുങ്ങിയ പൈപ്പുകളിലേക്ക് കുട്ടികളെ നിര്‍ബന്ധിച്ച് തള്ളിവിടുക തുടങ്ങിയ ക്രൂരതകളാണ് അറസ്റ്റിലായ സ്ത്രീകള്‍ ചെയ്തിരുന്നത്.

ജീവനക്കാരും അവരുടെ കുടുംബവുമാണ് തങ്ങള്‍ക്ക് പ്രധാനപ്പെട്ടതെന്ന് ഐടി കമ്പനി വ്യക്തമാക്കി. അന്വേഷണവുമായി സഹകരിക്കുമെന്നും കമ്പനി അറിയിച്ചു.

Post a Comment

0 Comments