പാലിയേക്കര ടോൾ പ്ലാസയിൽ നിരക്ക് വർധനയ്ക്ക് നീക്കം; കാറുകൾക്ക് 100 രൂപ വരെ നൽകേണ്ടി വരും



തൃശൂര്‍: പാലിയേക്കര ടോള്‍പ്ലാസയില്‍ ടോള്‍ നിരക്ക് വര്‍ധനയ്ക്ക് കളമൊരുങ്ങുന്നു. ടോള്‍ നിരക്ക് കൂട്ടാന്‍ കരാര്‍ കമ്പനിക്ക് ദേശീയ പാത അതോറിറ്റി അനുമതി നല്‍കിയതായാണ് റിപ്പോര്‍ട്ടുകൾ. എങ്കിലും ഹൈക്കോടതിയുടെ അനുമതി ലഭിച്ചാല്‍ മാത്രമേ പുതിയ നിരക്കുകൾ ഔദ്യോഗികമായി പ്രാബല്യത്തില്‍ വരികയുള്ളൂ.

ദേശീയപാതയിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകാതെ ടോള്‍ നിരക്ക് വര്‍ധിപ്പിക്കരുതെന്ന് കഴിഞ്ഞവര്‍ഷം ഹൈക്കോടതി കര്‍ശന ഉത്തരവിട്ടിരുന്നു. പുതിയ നിരക്കിന് കോടതി പച്ചക്കൊടി കാട്ടിയാല്‍ കാറുകള്‍ക്ക് നിലവിലുള്ളതിനേക്കാള്‍ 10 ശതമാനത്തിലേറെ തുക അധികമായി നല്‍കേണ്ടി വരും. നിലവില്‍ 2024ലെ നിരക്കുകളാണ് ഈടാക്കിക്കൊണ്ടിരിക്കുന്നത്. സെപ്റ്റംബർ ഒന്നുമുതലുള്ള പുതിയ നിരക്ക് സംബന്ധിച്ച വിജ്ഞാപനത്തിലും ഹൈക്കോടതി നിര്‍ദേശപ്രകാരം മാത്രമേ ഇത് നടപ്പിലാക്കൂ എന്ന് വ്യക്തമാക്കുന്നുണ്ട്. അടിസ്ഥാന ടോള്‍ നിരക്കും രാജ്യത്തെ മൊത്തവില സൂചികയും കണക്കിലെടുത്ത് എല്ലാ വര്‍ഷവും സെപ്റ്റംബര്‍ ഒന്നിനാണ് പാലിയേക്കരയില്‍ നിരക്ക് പരിഷ്‌കരിക്കുന്നത്.

പുതിയ നിരക്കുകള്‍ നിലവില്‍ വരുന്നതോടെ കാറുകളുടെ ഒരു വശത്തേക്കുള്ള യാത്രയ്ക്ക് 90 രൂപയായിരുന്നത് 100 രൂപയായി ഉയരും. ദിവസേന ഒന്നില്‍ കൂടുതല്‍ യാത്രകള്‍ ചെയ്യുന്നവര്‍ക്ക് 140 രൂപയായിരുന്നത് 145 രൂപയായും, ചെറുകിട വാണിജ്യ വാഹനങ്ങളുടെ നിരക്ക് 160 രൂപയില്‍ നിന്ന് 170 രൂപയായും വര്‍ധിക്കും.

Post a Comment

0 Comments