ഹണി എം. വർഗീസിനെ ഹൈക്കോടതി ജഡ്ജിയാക്കാന്‍ ശിപാർശ

 



കൊച്ചി: കേരള ഹൈക്കോടതിയിലെ ജഡ്ജിമാരായി അഞ്ച് പ്രിൻസിപ്പൽ ജില്ലാ ജഡ്ജിമാരെ ഉയർത്താൻ ഹൈക്കോടതി കൊളീജിയം ശിപാർശ ചെയ്തു. നടിയെ ആക്രമിച്ച കേസിൽ വിധി പ്രസ്താവിച്ച ജഡ്ജി ഹണി എം. വർഗീസ് ഉൾപ്പെടെയുള്ളവരാണ് പട്ടികയിലുള്ളത്. സീനിയോറിറ്റി മാനദണ്ഡമാക്കിയാണ് കൊളീജിയം പുതിയ പേരുകൾ നിർദേശിച്ചിരിക്കുന്നത്.

നിലവിൽ ആലപ്പുഴ പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജിയാണ് ഹണി എം. വർഗീസ്. ഇവർക്ക് പുറമെ പി.എസ്. ശശികുമാർ (തൃശൂർ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി), കെ.കെ. ബാലകൃഷ്ണൻ (എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി), എൻ. ഹരികുമാർ (പത്തനംതിട്ട പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി), എസ്. നസീറ (തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി) എന്നിവരെയാണ് ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കാൻ ശിപാർശ ചെയ്തിരിക്കുന്നത്.

നടിയെ ആക്രമിച്ച കേസിൽ വിചാരണയ്ക്കായി വനിതാ ജഡ്ജി വേണമെന്ന അതിജീവിതയുടെ ആവശ്യപ്രകാരമാണ് 2019ൽ ഹണി എം. വർഗീസിനെ പ്രത്യേക കോടതി ജഡ്ജിയായി ഹൈക്കോടതി നിയമിച്ചത്. അന്ന് സിബിഐ സ്പെഷ്യൽ കോടതി ജഡ്ജിയായിരുന്ന അവർ, പിന്നീട് എറണാകുളം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഈ കേസിലെ സുപ്രധാനമായ വിധി പ്രസ്താവം നടത്തിയത് ഹണി എം. വർഗീസായിരുന്നു.

ഹൈക്കോടതി കൊളീജിയം നൽകിയ ഈ പട്ടിക ഇനി കേന്ദ്ര നിയമ മന്ത്രാലയത്തിന് കൈമാറും. തുടർന്ന് സുപ്രീം കോടതി കൊളീജിയത്തിന്റെ പരിശോധനകൾക്കും അംഗീകാരത്തിനും ശേഷം പട്ടിക രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിടും. രാഷ്ട്രപതി അന്തിമ തീരുമാനം കൈക്കൊള്ളുന്നതോടെ നിയമനത്തിൽ ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങും.

Post a Comment

0 Comments