തിരുവനന്തപുരം: തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യവസ്തുക്കൾ കാണാതായി. നൂറ്റാണ്ടുകള്‍ പഴക്കമുള്ള നിധി ശേഖരമാണ് ക്ഷേത്രത്തിൽ നിന്ന് കാണാതായത്. ഇത് സംബന്ധിച്ച് പൊലീസ് പ്രത്യേക റിപ്പോർട്ട് സമർപ്പിച്ചു. സംസ്ഥാന പൊലീസ് മേധാവിക്ക് വേണ്ടി എഡിജിപി എസ്. ശ്രീജിത്താണ് ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് റിപ്പോർട്ട് നൽകിയത്. 2026 മെയ് 15നാണ് റിപ്പോർട്ട് തയ്യാറാക്കിയിട്ടുള്ളത്. ഇന്റലിജൻസ് എഡിജിപി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ നടപടി.
അടുത്ത കാലത്ത് നടത്തിയ അന്വേഷണങ്ങളിൽ ക്ഷേത്രത്തിലെ അമൂല്യവസ്തുക്കളുടെ കാര്യത്തിൽ വലിയ സുരക്ഷാ ആശങ്കകളും ഉത്തരവാദിത്തമില്ലായ്മയും ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഭക്തർ വഴിപാടായി നൽകിയ ഏകദേശം 78 ഗ്രാം സ്വർണക്കട്ടികളും നാണയങ്ങളും കഴിഞ്ഞ മാസങ്ങളിൽ കാണാതായിട്ടുണ്ട് എന്ന് റിപ്പോർട്ടിൽ പറയുന്നു.
അറ്റകുറ്റപ്പണിക്കായി മാറ്റിയ തട്ടുകളുള്ള സ്വർണവിളക്ക് ക്ഷേത്രത്തിൽ ഇപ്പോൾ ഇല്ലായെന്നും തിരികെ എത്തിയിട്ടില്ലായെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതിന് പകരം യാതൊരു ഔദ്യോഗിക രേഖകളുമില്ലാതെ ഒരു വെള്ളി വിളക്ക് അവിടെ സ്ഥാപിച്ചിരിക്കുകയാണ്. കൂടാതെ, ശ്രീകോവിലിനുള്ളിൽ പരമ്പരാഗതമായി സൂക്ഷിച്ചിരുന്ന 'വൈര നാമ' എന്ന ആഭരണം അറ്റകുറ്റപ്പണിയുടെ പേരിൽ മാറ്റിയിട്ട് കഴിഞ്ഞ ആറുമാസമായി തിരികെ വെച്ചിട്ടില്ല.
ചെമ്പകത്തുമൂട് പ്രവേശന കവാടത്തിലെ നിർബന്ധിത സുരക്ഷാ പരിശോധനകൾ ക്ഷേത്രത്തിലെ ചില ജീവനക്കാരും, സുരക്ഷാ ഉദ്യോഗസ്ഥരും, രാജകുടുംബവുമായി ബന്ധമുള്ളവരും നിരന്തരം മറികടക്കുന്നതായി അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. ഇവർ പരിശോധനകളില്ലാതെയാണ് ക്ഷേത്രത്തിൽ പ്രവേശിക്കുന്നത്.
സുരക്ഷാ പരിശോധനകളില്ലാതെ ക്ഷേത്രത്തിൽ സ്ഥിരമായി കയറിയിറങ്ങുന്ന ചില വ്യക്തികളെ റിപ്പോർട്ടിൽ പ്രത്യേകം എടുത്തുപറയുന്നുണ്ട്. ഗണപതി വി. അയ്യർ (പ്രശാന്തി യൂണിഫോംസ് ഉടമ), രാജേഷ് കഴക്കൂട്ടം, അരുൺ എന്ന ജിം അരുൺ, കോട്ടുകാൽ ഷൈജു, പത്മേഷ് പരശുരാമൻ, അശോക് (തിരുവനന്തപുരം എയർപോർട്ടിലെ ഇൻഡിഗോ ജീവനക്കാരൻ) എന്നിവർ ഇതിൽ ഉൾപ്പെടുന്നു. ഇവർ ആദിത്യ വർമയുമായി അടുത്ത ബന്ധമുള്ളവരാണെന്നും കവടിയാർ കൊട്ടാരം സ്ഥിരമായി സന്ദർശിക്കുന്നവരാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
ഈ സാഹചര്യത്തിൽ ക്ഷേത്രത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി കർശന നടപടികൾ സ്വീകരിക്കാൻ പൊലീസ് സർക്കാരിനോട് ശിപാർശ ചെയ്തു. നിലവറകൾക്ക് പുറത്ത്, അതായത് ട്രഷററുടെ ഓഫീസിലോ വാഹന ഷെഡുകളിലോ നിലവിൽ സൂക്ഷിച്ചിരിക്കുന്ന സ്വർണവും വെള്ളിയും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും അടിയന്തരമായി ഒരു സെൻട്രലൈസ്ഡ് സ്ട്രോങ് റൂമിലേക്ക് മാറ്റേണ്ടതാണ്.
ഭക്തരിൽ നിന്ന് ലഭിക്കുന്ന സ്വർണവും മറ്റ് വിലപിടിപ്പുള്ള വഴിപാടുകളും കൃത്യമായി രേഖപ്പെടുത്തുകയും, കർശന പൊലീസ് നിരീക്ഷണമുള്ള പ്രത്യേക ലോക്കറുകളിൽ സൂക്ഷിക്കുകയും വേണം എന്ന് പൊലീസ് നിർദേശിക്കുന്നു. ഏറ്റവും പ്രധാനമായി, സുരക്ഷാ പരിശോധനകൾ മറികടക്കുന്നതിനോട് യാതൊരു വിട്ടുവീഴ്ചയും പാടില്ലെന്നും, വ്യക്തികളുടെ പദവിയോ ബന്ധങ്ങളോ നോക്കാതെ എല്ലാവരും നിർബന്ധിത സുരക്ഷാ പരിശോധനയ്ക്ക് വിധേയരാകണമെന്നും റിപ്പോർട്ടിൽ കർശനമായി ആവശ്യപ്പെടുന്നു.

0 Comments